കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധം കലാകാരിയെന്ന നിലയിൽ മാത്രമാണെന്ന് നടി ശ്രുതി ലക്ഷ്മി പറയുമ്പോൾ അത് പൂർണ്ണമായും വിശ്വസിക്കാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മോൻസണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇ.ഡിയെ ശ്രുതി ലക്ഷ്മിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ ഇഡിയുടെ അന്വേഷണം ശ്രീകണ്ഠാപുരത്തേക്കും ഇഡി വ്യാപിപ്പിച്ചു. ഇവിടെയായിരുന്നു ശ്രുതി ലക്ഷ്മിയുടെ വീട്. ശ്രീകണ്ഠാപുരത്തെ സർക്കാർ സ്‌കൂളിലായിരുന്നു പഠനം. ഇതു മുതലുള്ള കാര്യങ്ങൾ ഇഡി പരിശോധിക്കും.

ആരോപണങ്ങൾ എല്ലാം ശ്രുതി ലക്ഷ്മി നിഷേധിക്കുകയാണ്. മോൻസൺ തട്ടിപ്പുകാരനാണെന്ന് എന്നറിയില്ലായിരുന്നു. അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്. കോർഡിനേറ്റർ വഴി ബന്ധപ്പെട്ട്, പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴി വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. കൊറോണ കാലത്തിന് തൊട്ടു മുമ്പ് വരെ ബുക്ക് ചെയ്ത പരിപാടികൾ പിന്നീട് കൊറോണയെത്തുടർന്ന് മാറ്റിവെക്കേണ്ടി വന്നു. ഈ സമയത്താണ് മോൻസൺന്റെ വീട്ടിൽ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു. മോൻസൺന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള തെറ്റായ സമീപനമോ പെരുമാറ്റമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അയാളിൽ സംശയം തോന്നിയിരുന്നില്ല. മാധ്യമ വാർത്തകളിലൂടെയാണ് അയാളുടെ തട്ടിപ്പുകൾ സംബന്ധിച്ച വിവരം അറിഞ്ഞതെന്നും ശ്രുതി ലക്ഷ്മി അവകാശപ്പെട്ടു. നാല് മണിക്കൂറോളമാണ് ശ്രുതിലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തത്.

എന്നാൽ ശ്രുതിലക്ഷ്മിയുടെ ചേച്ചിയായ ലയയുടെ വിവാഹത്തിൽ അടക്കം സജീവ സാന്നിധ്യമായിരുന്നു മോൻസൺ. ഇവർ തമ്മിലെ സൗഹൃദത്തെ കുറിച്ച് ഇഡിക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ ശ്രീകണ്ഠാപുരത്തേക്ക് അന്വേഷണം നീളുന്നത്. അവിടെ മോണാലിസ എന്ന ബ്യൂട്ടി പാർലർ മുമ്പുണ്ടായിരുന്നു. അതിന്റെ ഉടമയായിരുന്നു ലിസ. അവരുടെ മകളാണ് ശ്രുതി ലക്ഷ്മി. മാട്ടുപ്പട്ടി മച്ചാൻ എന്ന സിനിമയിൽ ക്യാപ്ടൻ രാജുവിന്റെ ഭാര്യയുടെ റോളിൽ ലിസ അഭിനയിച്ചിരുന്നു. ഇതോടെ അവർ ബ്യൂട്ടി പാർലർ മതിയാക്കി. കുടുംബവുമായി കൊച്ചിയിൽ എത്തി. ഈ സമയം ശ്രീകണ്ഠാപുരത്തെ സെഞ്ച്വറി എന്ന തുണിക്കടയുടെ മോഡലായിരുന്നു ശ്രുതി ലക്ഷ്മി. പിന്നീട് ദിലീപിന്റെ റോമിയോ എന്ന ചിത്രത്തിലെ നായികയായി വരെ ശ്രുതി ലക്ഷ്മി വളർന്നു.

ശ്രുതി ലക്ഷ്മിയുടെ ചേച്ചിയുടെ ആദ്യ വിവാഹം കണ്ണൂരുകാരനുമായിട്ടായിരുന്നു. ഇത് താളം തെറ്റി. പിന്നീട് രണ്ടാം വിവാഹം. ഈ വിവാഹത്തിൽ ഉൾപ്പെടെ മോൻസൺ സജീവ സാന്നിധ്യമായിരുന്നു. ഈ കുടുംബവുമായി മോൻസണ് സാമ്പത്തിക ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം. ശ്രീകണ്ഠാപുരത്തെ പഴയ കാര്യങ്ങൾ ഉൾപ്പെടെ ഇഡി പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം എടുക്കുക. മോൻസണുമായി യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് ഇ.ഡിയെ അറിയിച്ചതായും ശ്രുതി ലക്ഷ്മി പറയുന്നുണ്ട്.

മോൻസൺ തട്ടിപ്പുകാരനാണെന്ന് എന്നറിയില്ലായിരുന്നു. അയാളുമായുള്ള ബന്ധം കലാകാരിയെന്ന നിലയിലാണ്. കോർഡിനേറ്റർ വഴി ബന്ധപ്പെട്ട്, പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴി വിവിധ പരിപാടികൾ അവതരിപ്പിക്കുകയായിരുന്നു. കൊറോണ കാലത്തിന് തൊട്ടു മുമ്പ് വരെ ബുക്ക് ചെയ്ത പരിപാടികൾ പിന്നീട് കൊറോണയെത്തുടർന്ന് മാറ്റിവെക്കേണ്ടി വന്നു. ഈ സമയത്താണ് മോൻസൺന്റെ വീട്ടിൽ നൃത്ത പരിപാടിക്ക് പോയതെന്ന് നടി ശ്രുതി ലക്ഷ്മി ഇ.ഡിയോട് പറഞ്ഞു.