ചെന്നൈ: തൂത്തുക്കുടിയിൽ എസ്‌ഐ.യെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്കായി തെരച്ചിൽ വ്യാപകം. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് എസ്‌ഐ ബാലുവിനെ മുരുകവേൽ എന്നയാൾ ലോറികയറ്റി കൊലപ്പെടുത്തിയത്. തൂത്തുക്കുടി കെർക്കെ ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുരുകവേലിനെ പിടികൂടാൻ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം തൂത്തുക്കുടിയിലെത്തി പരിശോധന നടത്തി.

പുലർച്ചെ കെർക്കെ ജങ്ഷനിലെ ഒരു ഹോട്ടലിൽ തർക്കം നടക്കുന്നത് കണ്ടാണ് എസ്‌ഐ. ബാലുവും കോൺസ്റ്റബിൾ പൊൻസുബ്ബയ്യയും ഇവിടേക്കെത്തുന്നത്. തുടർന്ന് തർക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്‌നത്തിൽ ഉൾപ്പെട്ടിരുന്ന മുരുകവേൽ എന്നയാൾ മദ്യലഹരിയിൽ പൊലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാർ ഇരുചക്രവാഹനത്തിൽ യാത്ര തുടർന്നു. ഇതിനുപിന്നാലെയാണ് മുരുകവേൽ തന്റെ ലോറിയുമായി എത്തി പൊലീസുകാരുടെ ഇരുചക്രവാഹനത്തിലിടിപ്പിച്ചത്.

എസ്‌ഐ. ബാലു തൽക്ഷണം മരിച്ചു. കോൺസ്റ്റബിൾ പൊൻസുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. കോൺസ്റ്റബിൾ പൊൻസുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.