ബംഗളൂരു: കർണാടകയിലെ ഗോവധ നിരോധന നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തുവന്നു. താൻ ഒരു ഹിന്ദുവാണെന്നും എന്നാൽ തനിക്ക് വേണമെന്ന് തോന്നിയാൽ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതികരണം ഉണ്ടായത്.

ആർഎസ്എസ് മതങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ്. മുസ്ലിംകൾ മാത്രമാണോ ബീഫ് കഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 'ഞാൻ ഒരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല. എന്നാൽ വേണമെങ്കിൽ ഞാൻ ബീഫ് കഴിക്കും. അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? സിദ്ധരാമയ്യ ചോദിച്ചു.

ഒരു സമുദായത്തിൽ പെട്ടവർ മാത്രമല്ല ബീഫ് കഴിക്കുന്നത്. ഹിന്ദുക്കൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും ബീഫ് കഴിക്കുന്നവരുണ്ട്. ഇതൊരു ഭക്ഷണ ശീലമാണെന്നും അത് തന്റെ അവകാശമാണെന്നും തനിക്ക് വേണമെങ്കിൽ ബീഫ് കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജനുവരിയിലാണ് ബിജെപി സർക്കാർ കർണാടകയിൽ ബീഫ് നിരോധന നിയമം നടപ്പാക്കിയത്. ഈ നിയമം വഴി സംസ്ഥാനത്ത് എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാക്കി. നിയമം ലംഘിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 മുതൽ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.