ന്യൂഡൽഹി: സിദ്ദിക് കാപ്പന് മാധ്യമ പ്രവർത്തനം വെറും മറ മാത്രമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ. മലയാളിയായ ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി ആണെന്നും സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി. ജാതി സംഘർഷവും ക്രമസമാധാന പ്രശ്നവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പൻ ഹാഥ്റസിലേക്കു പോയതെന്ന് യുപി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അവരുടെ വിദ്യാർത്ഥി വിഭാഗം നേതാക്കളുമാണ് സിദ്ദിഖ് കാപ്പനൊപ്പം ഉണ്ടായിരുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഹാഥ്രസിൽ ജാതി സംഘർഷവും ക്രമസമാധാന പ്രശ്നവും ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 2018ൽ അടച്ചുപോയ തേജസ് പത്രത്തിന്റെ ഐഡി കാർഡാണ് കാപ്പൻ ഉപയോഗിച്ചിരുന്നതെന്നും യുപി സർക്കാർ പറയുന്നു.

മാധ്യമപ്രവർത്തകനെന്ന വ്യാജേന കലാപമുണ്ടാക്കാനാണ് സിദ്ദിഖ് ഹത്രാസിലെത്തിയതെന്നും യുപി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച സിദ്ധിക് കാപ്പന്റെ ജാമ്യഹർജി പരിഗണിക്കവെ യുപി സർക്കാരിനോടും പൊലീസിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സിദ്ദിഖിന് അഭിഭാഷകനെ കാണാൻ സുപ്രീംകോടതി അനുമതി നൽകി. വക്കാലത്ത് ഒപ്പിടാനും അനുമതി നൽകി. കേസ് വിശദമായി പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.കാപ്പന്റെ അറസ്റ്റിനെക്കുറിച്ച് സഹോദരനെയും ഭാര്യയുടെ ബന്ധുവിനെയും അറിയിച്ചിട്ടുണ്ട്. ഇതുവരെ ആരും കാപ്പനെ കാണാനായി ജയിൽ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. വക്കാലത്ത് ഒപ്പിടീക്കുന്നതിന് അഭിഭാഷകരും എത്തിയില്ലെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ മൂന്നു തവണ കാപ്പൻ കുടുംബവുമായി ബന്ധപ്പെട്ടെന്നും സർക്കാർ പറഞ്ഞു.

സിദ്ദിഖ് കാപ്പനെ അന്യായമായാണ് അറസ്റ്റ് ചെയ്തതെന്നു കാണിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിലാണ് യുപി സർക്കാരിന്റെ സത്യവാങ്മൂലം. കാപ്പനെ കാണുന്നതിനായി മജിസ്ട്രേറ്റിനെ സമീപിച്ചപ്പോൾ ജയിൽ അധികൃതരെ സമീപിക്കാനും ജയിൽ അധികൃതർ തിരിച്ചുമാണ് പറഞ്ഞതെന്ന് യൂണിയനു വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസിൽ എതിർ സത്യവാങ്മൂലം നൽകാൻ യൂണിയന് കോടതി സമയം അനുവദിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കും.