ന്യൂഡൽഹി: യുപിയിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മഥുരയിലെ ജയിലിലേക്ക് മാറ്റി. കാപ്പനെ ജയിലിലേക്ക് മാറ്റിയതായി യു.പി. പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. കാപ്പൻ കോവിഡ് മുക്തനായെന്നും അദ്ദേഹത്തെ മഥുരയിലെ ജയിലിലേക്ക് മാറ്റുകയാണെന്നും യു.പി. പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഇന്നു രാവിലെയാണ് യു.പി. പൊലീസിന്റെ അഭിഭാഷകൻ അഭിനവ് അഗർവാൾ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

കഴിഞ്ഞ 21 മുതൽ കാപ്പന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. അതേസമയം കാപ്പൻ കോവിഡ് മുക്തനായിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞ് അറിഞ്ഞെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് പ്രതികരിച്ചു. 'അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ നേരിട്ട് കാണണം. എന്നോട് സംസാരിച്ചിട്ടില്ല. വീഡിയോ കോൺഫറൻസിങ്ങിന് ഇന്നലെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വീഡിയോ കോൺഫറൻസ് നടത്തിയിട്ടില്ല. കാപ്പനെ കാണണം. അദ്ദേഹത്തിന്റെ ആരോഗ്യം ശരിയായോ എന്ന് എങ്കിലേ പറയാൻ പറ്റൂ' റെയ്ഹാനത്ത് പറഞ്ഞു.

മഥുര ജയിലിലെ ബാരക്കിൽ വീണ് താടിയെല്ലിന് പരിക്കേറ്റതിനു പിന്നാലെയാണ് കാപ്പനെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് മനസ്സിലാകുന്നതും. മഥുരയിലെ കെ.എം. മെഡിക്കൽ കോളേജിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. പരിക്കിന്റെ കാര്യം യു.പി. പൊലീസിന്റെ പുതിയ സത്യവാങ്മൂലത്തിൽ പരമാർശിക്കുന്നില്ലെന്നാണ് വിവരം.

അതേസമയം ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ കാണാൻ പോയ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന തരത്തിലായിരുന്നു. ഈ കേസിൽ മറ്റ് മൂന്ന് മലയാളികൾ കൂടി യുപി പൊലീസിന്റെ പിടിയിലായിരുന്നു. ഇതിൽ എല്ലാവർക്കും യുഎപിഎയും ചുമത്തി. എല്ലാവരും ജയിലിലും. ഇപ്പോൾ സിദ്ദിഖ് കാപ്പന് പിന്നാലെ ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിലുള്ള റൗഫ് ഷെരീഫിനും ചികിൽസ നിഷേധിക്കുന്നതായി ആരോപണം.

റൗഫിന് കോവിഡ് പോസിറ്റീവ് ആണെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം പറയുന്നു. നാല് ദിവസമായി ഐസൊലേഷൻ വാർഡിൽ ആണ്. കൃത്യമായ ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും എത്രയും പെട്ടന്ന് കുടുംബത്തോടൊപ്പം എത്തിച്ചേരുന്നതിനും സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് സംഘടന പറയുന്നു. കേസിൽ അകപ്പെട്ട എല്ലാവരുടേയും ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടുകയാണ് റൗഫിന്റെ കുടുംബവും. സിദ്ധിക് കാപ്പന് വേണ്ടി ഇടപെട്ടതിന് സമാനമായ ഇടപെടൽ.

ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് സംശയിച്ചാണ് ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) ദേശീയ ജനറൽ സെക്രട്ടറിയും കൊല്ലം സ്വദേശിയുമായ കെ.എ. റൗഫ് ഷെരീഫിനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ ആരോപിച്ചിരുന്നു. സഹോദരനായ സൽമാൻ ഷെരീഫിന്റെ സഹായത്തോടെ ലാപ്ടോപ്പിലും ഐപാഡിലും പെൻഡ്രൈവുകളിലുമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി ഇഡി പറയുന്നു. ഇത്തരം വാദങ്ങളിലൂടെയാണ് റൗഫിന് ജാമ്യം നിഷേധിക്കുന്നത്.

ക്യാംപസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു റൗഫ് എന്നാണ് ആരോപണം. രാജ്യത്ത് വിവിധ ഇടങ്ങളിൽ വർഗ്ഗീയ ലഹളകൾ സൃഷ്ടിക്കാൻ റൗഫിലൂടെ പണം ഒഴുകിയെന്നാണ് ഇഡി സംശയിക്കുന്നത്. കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എൻഐഎ കേസെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇഡി ഡൽഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഈ കേസിലാണ് രാജ്യം വിടാനൊരുങ്ങിയ കെ.എ. റൗഫ് ഷെരീഫിനെ ഇഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഹത്രാസ് ബലാത്സംഗ കൊലപാതകത്തെ തുടർന്ന് അവിടെ കലാപം ഉണ്ടാക്കാനും റൗഫ് ശ്രമം നടത്തിയിരുന്നുവെന്ന് സംശയിക്കപ്പെടുന്നു. ഇതോടെ റൗഫ് യുപി പൊലീസിന്റെ കേസിലും പെട്ടു.

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിൽ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എൻഫോഴ്‌സ്‌മെന്റ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്. റൗഫ് ഷെരീഫ് പിന്നീട് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുർ റഹ്മാന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്റെ പേരിൽ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ലെന്നും, എല്ലാ പണമിടപാടുകളും റൗഫിന്റെ പേരിൽ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാൻഡ് റിപ്പോർട്ട് ആരോപിക്കുന്നു. പല തവണ സമൻസ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഈ ആരോപണങ്ങളാണ് ജാമ്യം നിഷേധിക്കാൻ കാരണം.