ന്യൂഡൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദുവും വ്യക്തമാക്കി.

പഞ്ചാബിനേയും പഞ്ചാബ് കോൺഗ്രസിനേയും കുറിച്ചുള്ള എന്റെ ആശങ്ക പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ, പ്രിയങ്ക ജി, രാഹുൽ ജി എന്നിവരിൽ പൂർണ വിശ്വാസമുണ്ട്. അവർ എന്ത് തീരുമാനമെടുത്താലും അത് കോൺഗ്രസിന്റേയും പഞ്ചാബിന്റേയും അഭിവൃദ്ധിക്കായിരിക്കും. ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കും' സിദ്ദു പറഞ്ഞു.

അമരീന്ദർ സിങിനെ നീക്കിയതിന് ശേഷം ചരൻജിത് സിങ് ചാന്നി മുഖ്യമന്ത്രിയാകുകയും മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തതിന് പിന്നാലെ കഴിഞ്ഞ മാസം സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിന്റെ രാജി സ്വീകരിച്ചിരുന്നില്ല.

കോൺഗ്രസ് അധ്യക്ഷയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു തന്നെ പറഞ്ഞിട്ടുണ്ട്. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനായി തുടരും. സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.