ന്യൂഡൽഹി: പാർട്ടിവിട്ടേക്കുമെന്നുള്ള അഭ്യൂഹഭങ്ങൾ ശക്തമാകുന്നതിനിടെ മുൻ ക്രിക്കറ്റ് താരവും എംഎൽഎയുമായ നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്സ് നേതൃത്വം. ഇതിനായി സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ആം ആദ്മി പാർട്ടിയിലേക്കു ചേക്കേറിയേക്കുമെന്ന സൂചന ശക്തമായതോടെയാണ് അനുനയ നീക്കങ്ങൾ ആരംഭിച്ചത്.പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോട് ഇടഞ്ഞാണ് പാർട്ടി വിടുന്നതിന്റെ സൂചനകൾ സിദ്ദു നൽകിയരുന്നത്.

സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സിദ്ദുവിനെ കയ്യൊഴിയുന്നതു തിരിച്ചടിയാകുമെന്നാണു വിലയിരുത്തൽ.രാഹുൽ, പ്രിയങ്ക എന്നിവരുമായി സിദ്ദു അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.ഇതും സിദ്ദുവിന് ഗുണകരമായേക്കും.ടൂറിസം മന്ത്രിയായിരുന്ന സിദ്ദു നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ 2019 ൽ രാജിവച്ചിരുന്നു. കർഷക പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങളിൽ അമരീന്ദറിനെ കുറ്റപ്പെടുത്തിയതു പാർട്ടിയെ പ്രതിരോധത്തിലാക്കി.

എന്നാൽ പാർട്ടിക്കുള്ളിൽ എതിരാളിയാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ തയാറാകാത്തിടത്തോളം കാലം, സിദ്ദുവിനെ ഒപ്പം കൂട്ടുന്നതിൽ അമരീന്ദറിനും എതിർപ്പില്ല.അടുത്ത തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥി അമരീന്ദർ തന്നെയായിരിക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ടെന്നാണു വിവരം.