സിംഗപ്പൂർ: വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതവുമായി രതീരത്തിൽ കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡിയുമായി കുഞ്ഞിന്റെ പിറവി. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തിൽ വൈറസിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്.

മാർച്ചിൽ കോവിഡ് സ്ഥിരീകരിച്ച സെലിൻ നിഗ്-ചാൻ ഈ മാസമാണ് കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നില്ല, എന്നാൽ ശരീരത്തിൽ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം അമ്മയുടെ ശരീരത്തിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങൾക്ക് വഴിത്തിരിവാകും.

കോവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുഞ്ഞിനെ ഗർഭപാത്രത്തിൽ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കോവിഡ് രോഗിയായ അമ്മയിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂർവമാണെന്ന് ജാമ പീഡിയാട്രിക്‌സിൽ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്.

അമ്മയിൽ നിന്ന് ഭ്രൂണാവസ്ഥയിലോ ഗർഭാവസ്ഥയിലോ പ്രസവ സമയത്തതോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. അതേസമയം ഗർഭകാലത്ത് തന്നിൽ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകർന്നതാകാം എന്നാണ് ഡോക്ടർമാരുടെ നിഗമനം എന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു.