കൊല്ലം: ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പുലർച്ചയോടെ കൊല്ലം പാർപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോവിഡ് ബാധിതനായിരുന്ന സോമദാസ് കോവിഡാനന്തര ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്ബോസ് തുടങ്ങിയ റിയലിറ്റി ഷോകളിൽ ശ്രദ്ധേയനായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഗാനമേള സദസുകളിൽ പാടിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സോമദാസ്. സ്റ്റാർ സിങർ ഷോയിലൂടെയാണ് അദ്ദേഹത്തിന്റെ മികവ് ലോകം അറിയുന്നത്. 2008ലാണ് സോമദാസ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. വിജയിക്കാനായില്ലെങ്കിലും, പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ അദ്ദേഹത്തിന് സാധിച്ചു. ഇതിന് ശേഷം കുറേക്കാലങ്ങൾക്ക് ശേഷമാണ് അദ്ദേഹം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയത്. എന്നാൽ, ഷോയിൽ അധികം പൂർത്തിയാക്കും മുമ്പ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മടങ്ങേണ്ടി വന്നിരുന്നു.

അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സ്റ്റേജ് ഷോകളിലൂടെ സോമദാസ് ശ്രദ്ധേയനായിരുന്നു. വിദേശത്തു നിരവധി സ്റ്റേജ് ഷോകളിൽ പാടാനും സോമദാസിന് അവസരം ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് 2020 സീസണിലാണ് സോമദാസ് മത്സരാർഥിയായി എത്തിയത്. അന്ന് രാജിനി ചാണ്ടി, സുജോ മാത്യൂ, ആർജെ രഘു, രേഷ്മ രാജൻ എന്നിവർ സഹ മത്സരാർഥികളായിരുന്നു.

കൊല്ലം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സോമദാസിന്റെ വിദ്യാഭ്യാസം. വിവാഹിതനാണെങ്കിലും കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് വിവാഹ മോചനം നേടി. രണ്ടു മക്കളുണ്ട്.