തിരുവനന്തപുരം: സൈബറിടത്തിലെ മോശം പ്രവണതകൾക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാർ. സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങൾക്കെതിരെയാണ് സിത്താര രംഗത്തെത്തിയത്. താൻ ഒരു കാര്യം പറഞ്ഞാൽ അതിൽ അഭിപ്രായ വ്യത്യാസമുള്ളവർ മോശമായി പ്രതികരിക്കുന്നു. പിന്നീട് അയാളെ എതിർക്കുന്നതിനായി മറ്റു ചിലർ അതിലും മോശമായ ഭാഷ ഉപയോഗിക്കുന്നു. ഇത് ശരിയായ രീതിയല്ലെന്നാണ് സിത്താര പറയുന്നത്. ഫേസ്‌ബുക്കിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എന്ത് വിഷയമാണെങ്കിലുംെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാൽ പരസ്പര ബഹുമാനത്തോടെയാണ് അത് പറഞ്ഞ് തീർക്കേണ്ടത്. അല്ലാതെ തെറിവിളികളും, ബഹളം വെക്കലും സഹിഷ്ണുതയുള്ള ജനതയുടെ അടയാളമല്ലെന്നും സിത്താര അഭിപ്രായപ്പെട്ടു.

സിത്താരയുടെ വാക്കുകൾ:

'വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും.....അഭിപ്രായ വത്യാസങ്ങൾ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങൾ ആണ് നമുക്കാവശ്യം പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്! ഒരാൾക്ക് എന്റെ അഭിപ്രായങ്ങളോട് എതിർപ്പുണ്ട് എന്ന് കരുതുക, അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ നിങ്ങൾ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ് എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല
നമുക്ക് ആശയപരമായി സംവദിക്കാം!'

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്ക് സിത്താര പിന്തുണ അറിയിച്ചിരുന്നു. ലോകം മുഴുവൻ ഒരു വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാൻ സാധിക്കുന്നതെന്നാണ് സിത്താര ചോദിച്ചത്. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട്. ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല. ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ ഈ കാണിക്കുന്നത് ക്രൂരതയാണെന്നും സിത്താര അഭിപ്രായപ്പെട്ടു.