കണ്ണുർ: ഒരു സാധാരണ കുടുംബത്തിൽ പിറക്കുകയും ഇല്ലായ്മയും കണ്ണുനീരും തളം കെട്ടി നിൽക്കുന്ന ജീവിതവഴികളിൽ നിന്നും പോരാട്ട ഭൂമികളെ ത്രസിപ്പിച്ച സമാരാനുഭവങളുടെ കരുത്തുമായാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.ശിവദാസൻ രാജ്യസഭയിലേക്കെത്തുന്നത്. കാക്കയങ്ങാട് പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എസ്.എഫ്.ഐ യുനിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം തുടങ്ങിയ ശിവദാസൻ പിന്നീട് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുവരെയായി.

ഈ രാഷ്ട്രീയ മികവാണ് അംഗീകരിക്കപ്പെടുന്നത്. മുഴക്കുന്ന് വിളക്കോട്ടെ പരേതനായ പാറക്കണ്ടത്തിൽ നാരായണൻ നമ്പ്യാരുടെയും വെള്ളുവമാധവിയുടെയും ഏകമകനാണ്. സിപിഎം നേതാവ് വത്സൻ പനോളിയുടെ മകൾ ഷഹനയാണ് ഭാര്യ.സി തോവ്, സിതാഷ എന്നിവർ മക്കളാണ്. പാനൂർ കൊലപാതകത്തിൽ ആരോപണത്തിന്റെ നിഴലിലാണ് വത്സൻ പനോളി. കൊലപാതക ഗൂഢാലോചനയ്ക്ക് പിന്നിൽ വത്സനാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ ആരോപിച്ചിരുന്നു. പനോളിയും മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ്.

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേൽ വെയ്ക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തുന്നതെന്നും സംഭവവുമായി സിപിഐഎമ്മിനോ നേതാക്കൾക്കോ ബന്ധമില്ലെന്നും പാനോളി വത്സനും പ്രതികരിച്ചിരുന്നു. മൻസൂറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം പനോളി വത്സനാണെന്ന് കെ സുധാകരൻ എംപി ആരോപിച്ചിരുന്നു. എന്നാൽ നേതാക്കളെ പ്രതിയാക്കാൻ സുധാകരന് ആഗ്രഹമുണ്ടാകും. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണെന്നും പാനോളി വത്സൻ വിശദീകരിച്ചിരുന്നു. അതിന് ശേഷം വിവാദത്തിൽ ആരും പനോളിയുടെ പേരുയർത്തിയതുമില്ല.

പനോളിയുടെ മരുമകൻ എന്നതിൽ ഉപരി എസ് എഫ് ഐക്കാരനെന്ന നിലയിൽ ശിവദാസൻ നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ് രാജ്യസഭാ സീറ്റെന്ന് സിപിഎമ്മുകാർ പറയുന്നു. ദേശീയ തലത്തിൽ എസ്.എഫ്.ഐ നടത്തിയ ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് ഈ കണ്ണുരുകാരനായിരുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലും തടവിലിടപ്പെട്ട വിദ്യാർത്ഥി നേതാവാണ് ശിവദാസൻ. കണ്ണുർ സെൻട്രൽ ജയിൽ മുതൽ ഡൽഹി തീഹാർ ജയിലിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ ജയിലിലും രാഷ്ട്രീയ തടവുകാരനായി കിടന്നിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൽ സജീവമായപ്പോഴും ജോലി ചെയ്തു കുടുംബം പോറ്റിയ പ്രീഡിഗ്രിക്കാലമായിരുന്നു ശിവദാസന്റെത്. വിദ്യാർത്ഥിയായിരിക്കെ അച്ഛന്റെ മരണം ആ ദരിദ്രകുടുംബത്തെ ഉലച്ചു കളഞ്ഞിരുന്നു. പിന്നീട് ദിവസകൂലിക്ക് പണിക്ക് പോയിരുന്ന അമ്മയുടെ പോരാട്ടമാണ് ജീവിതത്തെ നയിച്ചത്.

ചുമലിൽ ജീവിത ഭാരമേറ്റുമ്പോഴും അതു സംഘടനാ പ്രവർത്തനത്തിന് തടസമായി മാറിയില്ല. ബാലസംഘം കണ്ണുർ ജില്ലാ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ കണ്ണുർ ജില്ലാ ഭാരവാഹിയായിരിക്കെ മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജിൽ നിന്നും ചരിത്രത്തിൽ ഒന്നാം റാങ്ക് നേടി. തലശേരി ഗവ: ബ്രണ്ണൻ കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും കണ്ണുർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടി.

കണ്ണൂർ സർവകലാശാല യൂനിയൻ ചെയർമാനായിരുന്നു. നിലവിൽ കെ.എസ്ഇബി ഡയറക്ടർ ബോർഡംഗമാണ്. ചാനൽ ചർച്ചകളിലും ശിവദാസൻ നിറഞ്ഞിരുന്നു. ഇതെല്ലാമാണ് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ഈ യുവനേതാവിന് സമ്മാനിച്ചത്.