തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ നിയമനം ലഭിച്ചവർക്ക് സ്‌കൂൾ തുറക്കുമ്പോൾ സേവനത്തിൽ പ്രവേശിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ നടപടിക്രമം ചട്ടം 304 പ്രകാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎ‍ൽഎ. ഉന്നയിച്ച സബ് മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്.

ഓരോ അദ്ധ്യയന വർഷവും ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിർണ്ണയം നടത്തി വരുന്നത്. ഈ തസ്തികനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനവും നടത്തുന്നു. 2020-21 അദ്ധ്യയന വർഷത്തിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നിട്ടില്ലാത്തതും ക്ലാസുകൾ ആരംഭിച്ചിട്ടില്ലാത്തതുമാണ്. 2021-22 വർഷാരംഭത്തിലും സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യം ആയിട്ടില്ല. ആയതിനാൽ ആണ് നിയമന ഉത്തരവുകൾ ലഭിച്ചവർക്ക് സേവനത്തിൽ പ്രവേശിക്കാൻ സാധിക്കാത്തത്.

ഇക്കാര്യത്തിൽ, അഡ്വക്കേറ്റ് ജനറലിന്റെ 18.11.2020 ലെ എസ് എസ്-23/2020/എജി നമ്പർ കത്ത് പ്രകാരമുള്ള ഉപദേശം കൂടി കണക്കിലെടുത്തുകൊണ്ടാണ് നിയമനം ലഭിച്ചവർക്ക് സ്‌കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് സേവനത്തിൽ പ്രവേശിക്കാം എന്ന നിർദ്ദേശം നൽകിയിട്ടുള്ളത്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പ്രധാനാദ്ധ്യാപകൻ, അനദ്ധ്യാപകർ ഒഴികെയുള്ള നിയമനങ്ങൾ സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.

സർക്കാർ മേഖലയിൽ, ഹയർ സെക്കന്ററി ഉൾപ്പെടെ 2513 പേർക്ക് വിവിധ ജില്ലകളിൽ അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവുകൾ (അുുീശിാേലി േീൃറലൃ) നൽകിയിട്ടുണ്ട്. 788 പേർക്ക് അദ്ധ്യാപക തസ്തികകളിലേക്ക് പി എസ് സി നിയമന ശുപാർശ (ജടഇ അറ്ശരല) നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ എയ്ഡഡ് മേഖലയിൽ നടത്തിയ ഏകദേശം 4800 നിയമനങ്ങളുടെ പ്രൊപോസലുകൾ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സർക്കാർ സ്‌കൂളുകളിലെ പോലെ തന്നെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന മുറക്ക് മാത്രമേ മേൽപ്പറഞ്ഞ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിൽ തുടർനടപടി സ്വീകരിക്കുവാൻ സാധിക്കുകയുള്ളൂ.

സ്‌കൂളുകൾ തുറന്ന് റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന മുറക്ക് അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവ് നൽകിയ എല്ലാവർക്കും സേവനത്തിൽ പ്രവേശിക്കാവുന്നതാണ്-മന്ത്രി അറിയിച്ചു.