തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിർണായക വിവരങ്ങൾ നൽകിയെന്ന് സൂചന. താൻ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കർ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ നിർദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. ഇന്നലെ ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് നിർണായക മൊഴി നൽകിയത്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതൽ കരാറുകൾ സന്തോഷ് ഈപ്പന് ശിവശങ്കർ വാഗ്ദാനം ചെയ്‌തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്വർണ്ണ കടത്ത് കേസിൽ ഉൾപ്പെടെ ശിവശങ്കർ പ്രതിയാകും. അതിനിടെ ശിവശങ്കറിനെ ഒരു ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ ഇഡി വിട്ടു.

സ്വപ്നയെ ചോദ്യം ചെയ്തതിനെ തുടർന്ന് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അതിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്. ചില നിർണ്ണായക തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇനിയും നിർണ്ണായക തെളിവുകൾ കോടതിയിൽ കൈമാറാമെന്നും അറിയിച്ചു. ശിവശങ്കറിന്റെ ബിനാമി നിക്ഷേപത്തെപ്പറ്റി വിദേശത്തും അന്വേഷണം നടത്തണമെന്ന് ഇഡി നിലപാട് എടുത്തിട്ടുണ്ട്.

യു.എ.ഇ. കോൺസുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് കടത്തിക്കൊണ്ടുപോയ ഡോളർ പലരുടെ വിഹിതമാണെന്നു സൂചന. അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും മലയാളികൾക്കു പങ്കാളിത്തമുള്ള ചില ഐ.ടി. കമ്പനികളിൽ ശിവശങ്കറിനു നിക്ഷേപമുള്ളതായും ഇ.ഡി. സംശയിക്കുന്നു. കേരളത്തിൽ വരവിൽക്കവിഞ്ഞ സ്വത്ത് കണ്ടെത്താത്തതിനാൽ മറ്റെവിടെയെങ്കിലും സുരക്ഷിതനിക്ഷേപം നടത്തിയിട്ടുണ്ടെന്നാണു നിഗമനം. ഖാലിദിന് പണം കിട്ടിയത് ശിവശങ്കറിന്റെ അനുമതിയോടെയെന്ന സ്വപ്‌നയുടെ മൊഴി അതുകൊണ്ട് തന്നെ നിർണ്ണായകമാണ്.

സർക്കാരിന്റെ കെ. ഫോൺ, ഇ. മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്മാർട് സിറ്റി പദ്ധതികൾക്കു വൻതുകയുടെ ഇടപാട് നടന്നതായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നനിലയിൽ ഇവ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി. സൂചിപ്പിക്കുന്നു. വിവിധ ഐ.ടി. സ്റ്റാർട്ട്അപ്പുകളിൽ ശിവശങ്കർ ബിനാമികൾ വഴി പണം മുടക്കിയെന്നും സൂചനയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. സ്വർണക്കടത്ത്, ലൈഫ് മിഷൻ ഇടപാടുകളിലൂടെ ലഭിച്ച പണം സ്വപ്ന സുരേഷ് വഴിയാണു നിക്ഷേപിച്ചതെന്ന് ഇ.ഡി. സംശയിക്കുന്നു.

അമേരിക്കൻ പൗരത്വമുള്ള മലയാളി വനിതയെ സ്റ്റാർട്ട്അപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിങ് വിഭാഗം സീനിയർ ഫെലോയായി നിയമിച്ചിരുന്നു. സ്വർണക്കടത്ത് സംഭവത്തിനുശേഷം സ്വപ്നയുടെ ഐ.ടി. നിയമനം വിവാദമായതോടെ കഴിഞ്ഞ ഓഗസ്റ്റിൽ രാജിവച്ച യുവതി യു.എസിലേക്കു കടന്നു. ഇവർക്കു ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. അമേരിക്കയിലെ ഐ.ടി. കമ്പനികളുമായുള്ള ബന്ധം ഇവർ വഴിയാണെന്നും ഇവരെ ചോദ്യംചെയേ്ണ്ടതുേെണ്ടന്നും അന്വേഷണസംഘം കരുതുന്നു.