ന്യൂഡൽഹി: മമത ബാനർജി യുപിഎയെ തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ ശിവസേന കോൺഗ്രസുമായി കൂടുതൽ അടുക്കുന്നു. ശിവസേന യുപിഎയിൽ ചേർന്നേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ശിവസേന എംപി സഞ്ജയ് റൗത്ത് ഇന്ന് രാഹുൽ ഗാന്ധിയുമായി നിർണായക കൂടിക്കാഴ്ച നടത്തും. മഹരാഷ്ട്രയിൽ സഖ്യകക്ഷികളായ ഇരുപാർട്ടികളും ബന്ധം കൂടുതൽ വിപുലമാക്കുന്നു എന്നാണ് സൂചന.

ഇതൊരു സാധാരണ കൂടിക്കാഴ്ച എന്നാണ് ശിവസേന വൃത്തങ്ങൾ പറയുന്നത്. എന്നാൽ, വരും വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ശിവസേന തങ്ങളെ പിന്തുണച്ചേക്കുമെന്ന് കോൺഗ്രസും സൂചിപ്പിക്കുന്നു. പഞ്ചാബിലും യുപിയും ഒക്കെ ശിവസേനയ്ക്ക് കാര്യമായ സാന്നിധ്യം ഇല്ലെങ്കിലും, പ്രത്യയശാസ്ത്രപരമായി അകന്നു നിൽക്കുന്ന രണ്ടുപാർട്ടികൾ തമ്മിൽ കൂടുതൽ അടുക്കുന്നതിന്റെ രാഷ്ട്രീയ പ്രതീകം ആയിരിക്കും ഈ പിന്തുണ.

ചില റിപ്പോർട്ടുകൾ പ്രകാരം സേന യുപിഎയിൽ ചേരാനും സാധ്യതയുണ്ട്. അതുവഴി കോൺഗ്രസ് -തൃണമൂൽ ബന്ധത്തിലെ വിള്ളൽ ഒരുപരിധി വരെ പരിഹരിക്കാമെന്നും കരുതുന്നവരുണ്ട്. ബിജപിയുടെ മുൻ സഖ്യകക്ഷിയായ ശിവസേന മമത ബാനർജിയുടെ ആക്രമണങ്ങളിൽ നിന്നും ശക്തമായി കോൺഗ്രസിനെ പ്രതിരോധിക്കുന്ന പാർട്ടിയാണ്. മമത ഡൽഹിയിൽ എത്തിയപ്പോൾ ആദിത്യ താക്കറെയെയും എൻസിപിയുടെ ശരദ് പവാറിനെയും കണ്ടിരുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് മമതയുടെ 'എന്ത് യുപിഎ പരാമർശത്തെ'ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കി, യുപിഎയ്ക്ക് ബദലുണ്ടാക്കുന്നത് ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും ശക്തിപ്പെടുത്തുകയേ ഉള്ളുവെന്ന് ശിവസേന വിമർശിച്ചിരുന്നു.

'മമത കോൺഗ്രസിനെയും ഇടതിനെയും ബിജെപിയെയും പശ്ചിമബംഗാളിൽ ഫിനിഷ് ചെയ്തുവെന്നത് പരമാർത്ഥമാണ്. എന്നാൽ, കോൺഗ്രസിനെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കുന്നത് ഫാസിസ്റ്റ് ശക്തികളെ ശക്തിപ്പെടുത്തും. കോൺഗ്രസിനെ തുടച്ചുനീക്കണം എന്നുള്ളത് മോദിയുടെയും ബിജെപിയുടെയും അജണ്ട ആണെന്ന കാര്യം മനസ്സിലാക്കാം. എന്നാൽ, മോദിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും എതിർക്കുന്നവർ അങ്ങനെ ചിന്തിക്കുന്നത് അപകടകരമാണ്'-സാംമ്‌ന എഡിറ്റോറിയലിൽ പറയുന്നു. സോണിയയും രാഹുലും യുപിഎയെ ശക്തമാക്കാൻ മുന്നോട്ട് വരണമെന്നും എഡിറ്റോറിയലിൽ ആവശ്യപ്പെടുന്നുണ്ട്.