വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്‌പ്പ്. കാളറാഡോയിൽ നടന്ന ഒരു ജന്മദിനാഘോഷ പരിപാടിക്കിടെ ഒരാൾ നടത്തിയ വെടിവെയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ഒരു യുവതിയുടെ കാമുകനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു.

കൊളറാഡോയിലെ ഒരു മൊബൈൽ ഹോംപാർക്കിൽ അർദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പൊലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാൾ ഗുരതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

കൊലയാളിയുടെ കാമുകിയും സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാർട്ടിയിൽ പങ്കെടുത്തിരുന്നത്. പാർട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. വെടിവെയ്‌പ്പിൽ പാർട്ടിയിലുണ്ടായിരുന്ന കുട്ടുകൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.