കാസർകോഡ്: കാസർകോഡ് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ഉയർത്തുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ക്ഷമാപണം നടത്തി. പൊലീസ് സ്‌റ്റേഷനിൽ നടന്ന ചർച്ചയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞതായി എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂരാണ് അറിയിച്ചത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞ അതേ സ്ഥലത്തു തന്നെ ഇന്ന് എസ്‌കെഎസ്എസ്എഫ് പ്രവർത്തർ വീണ്ടും പതാക ഉയർത്തുകയും ചെയ്തു. സംഘടനാപ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഡിവൈഎഫ്‌ഐ നടപടികൾക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമസ്ത കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി അറിയിച്ചു. എസ്‌കെഎസ്എസ്എഫ് പതാക ഉയർത്തുന്നത് ഡിവൈഎഫ്‌ഐ തടഞ്ഞ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സമസ്തയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ ജനാധിപത്യവ്യവസ്ഥയെ മാനിക്കാൻ തയ്യാറാകണമെന്നായിരുന്നു സമസ്ത ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.

എസ്‌കെഎസ്എസ്എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചവരോട് സഹതാപം മാത്രമാണ് ഉള്ളതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സത്താർ പന്തല്ലൂർ പറഞ്ഞു. എസ്‌കെഎസ്എസ്എഫ് കാംപയിന്റെ ഭാഗമായി ഇന്നലെ ശാഖാ തലങ്ങളിൽ നടത്തിയ പതാകദിനാചരണം വിജയകരമായി. കാസർഗോഡ് ജില്ലയിലെ ചാനടുക്കത്ത് പതാക ഉയർത്തിയത്, ഭീഷണിപ്പെടുത്തി അഴിപ്പിച്ച വെളിവില്ലാത്ത ചില ഡി വൈ എഫ് ഐ ക്കാരുടെ പ്രവർത്തനം അവർക്ക് തന്നെ വിനയായി. ഇന്ന് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സിപിഐ.എം ബ്രാഞ്ച് സെക്രട്ടറി, എസ്‌കെഎസ്എസ്എഫ് പ്രവർത്തകരോട് ക്ഷമാപണം നടത്തി.

യഥാസ്ഥാനത്ത് പതാക ഉയർത്താൻ തീരുമാനിക്കുകയും ചെയ്തു. സംഘടനാ പ്രവർത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചവരോട് സഹതാപം മാത്രം. അനാവശ്യ വിവാദങ്ങൾക്കും മറ്റുള്ളവർ തയ്യാറാക്കുന്ന അജണ്ടകൾക്കും പിറകെ പോവാനും എസ് കെ എസ് എസ് എഫ് പ്രവർത്തകരെ കിട്ടില്ല. വിവേകത്തോടെ വിഷയം കൈകാര്യം ചെയ്ത പ്രവർത്തകർക്ക് കുറ്റവാളികളെ കൊണ്ട് മാപ്പ് പറയിപ്പിക്കാനും പതാക ആവേശപൂർവ്വം പുനഃസ്ഥാപിക്കാനും കഴിഞ്ഞു. പല തലത്തിലും, തരത്തിലും പതാകദിനം വിജയിപ്പിച്ചവർക്ക് നന്ദിയെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാസർകോഡ് ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പദാക ദിനത്തിനോടുനബന്ധിച്ച് പ്രവർത്തകർ സംഘടനയുടെ പതാക ഉയർത്തുന്നത് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടസ്സപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി രാധാകൃഷണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പതാക ഉയർത്തുന്ന തടസ്സപ്പെടുത്തിയത്.