മംഗളൂരു: രാസവസ്തു ചേർത്തു പശ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണം മംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. രണ്ട് മലയാളികൾ അടക്കം മൂന്ന് പേരിൽനിന്നാണു സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. മൊത്തം 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വർണമാണു പിടികൂടിയത്.

വെള്ളിയാഴ്ച, മംഗളൂരു ഉള്ളാൾ സ്വദേശി മുഹമ്മദ് ആഷിഫിൽ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വർണം പിടികൂടിയിരുന്നു. പുലർച്ചെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയപ്പോഴാണ് ഇയാളെ അറസ്റ്റു ചെയ്തത്.

രാസവസ്തു ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീൻസ്, കാൽമുട്ട് കവചം (നീ പാഡ്) തുടങ്ങിയവയിൽ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ അവിനാശ് കിരൺ റൊങ്കാലിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇൻസ്പെക്ടർ പ്രഫുൽ എന്നിവർ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്.

ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ സലാം മാണിപ്പറമ്പ്, ദുബായിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണു പിടിയിലായ മലയാളികൾ. കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയുമായാണ് എത്തിയത്. ജീൻസിന്റെയും ഷർട്ടിന്റെയും ബട്ടൺ, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിൻ എന്നീ രൂപങ്ങളിലാണ് സ്വർണം കടത്തിയത്.

26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വർണം ഇവരിൽനിന്നു പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വർമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.