തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം ശോഭനാ ജോർജ് രാജിവച്ചു. ഖാദി ബോർഡിന്റെ ആദ്യ വനിതാ വൈസ് ചെയർപേഴ്‌സനായിരുന്നു ശോഭനാ ജോർജ്. സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിന് പിന്നാലെയാണ് രാജി. മൂന്നര വർഷത്തെ സേവനത്തിനു ശേഷമാണ് രാജി. ശമ്പളം വാങ്ങാതെയാണ് ഇക്കാലയളവിൽ പ്രവർത്തിച്ചതെന്ന് ശോഭനാ ജോർജ്ജ് വ്യക്തമാക്കി.

തന്റെ സേവനം ഇനി ഏതു മേഖലയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ശോഭനാ ജോർജ് പ്രതികരിച്ചു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിലാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ശോഭന പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018-ലാണ് സിപിഎമ്മിലെത്തിയത്. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. ചെങ്ങന്നൂരിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 2016-ൽ കോൺഗ്രസ് വിട്ടു. ശോഭനാ ജോർഡ് പാർട്ടി വിട്ടതിനുശേഷം ചെങ്ങന്നൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിജയിക്കാനായിട്ടില്ല. ഈ ആത്മബന്ധമാണ് രാജി പ്രഖ്യാപനം ചെങ്ങന്നൂരിൽ നടത്താൻ കാരണമെന്ന് ശോഭനാ ജോർജ് പറഞ്ഞു.