തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന രാഷ്ട്രീയ നേതാവ് കെ.ആർ.ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മെഡിക്കൽ ഐ.സി.യുവിൽ ചികിൽസ തുടരുകയാണ്. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ ഇന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയില്ല.

ഇതേസമയം ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ ഇന്ന് നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.

അതിനിടെ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകളിലാണ് അന്തരിച്ചുവെന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്.



കഴിഞ്ഞ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.

പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട ചില അക്കൗണ്ടുകളിൽ നിന്ന് പിന്നീട് പോസ്റ്റുകൾ നീക്കിയെങ്കിലും വാട്‌സാപ്പിൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.



പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഗൗരിയമ്മ.