കണ്ണൂർ: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റിൽ. ഇന്നലെ ഇരിക്കൂറിൽ ഉണ്ടായ ഈ സംഭവത്തിന്റെ ഞെട്ടൽ ഇനിയും നാട്ടുകാരെയും വീട്ടുകാരെയും വിട്ടുമാറിയിട്ടില്ല. ഒരുക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത് എന്നതിനാൽ അമ്പരപ്പാണ് എങ്ങും ഉണ്ടായിരിക്കുന്നത്. അതേസമയം സോയിൽ പൈപ്പിങ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂരിലെ ചില പ്രദേശങ്ങളിൽ മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കനത്ത മഴ പെയ്ത ശേഷം തുരങ്കം രൂപപ്പെടുന്നത് അടക്കമുള്ള സംഭവങ്ങളാണ് ഇത്. ഇരിക്കൂരിലെ ആയിപ്പുഴയിലും സംഭവിച്ചത് ഇതാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇവിടെ ജിയോളജി വകുപ്പ് അധികൃതരും പരിശോധനക്ക് എത്തും.

കണ്ണൂരിലെ ഇരിക്കൂറിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്.ഉമൈബ കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ടുവന്ന നാട്ടുകാർ ഇവരെ പെട്ടെന്നുതന്നെ രക്ഷപ്പെടുത്തിയതിനാൽ വലിയ പരിക്കുകൾ ഒന്നും കൂടാതെ വീട്ടമ്മയെ രക്ഷപ്പെടുത്താൻ സാധിച്ചു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ഉമൈബയെ പ്രവേശിപ്പിച്ചു.25 കോൽ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയർ ഫോഴ്സും നടത്തിയ പരിശോധനയിൽ ഉമൈബയുടെ വീട്ടിലെ കുഴിയിൽ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലകളിൽ അടുത്ത കാലങ്ങളിൽ വൻ തുരങ്കം രൂപപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ നിന്നും നാട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് ഉമൈബ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണർ ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളിൽ നിന്നും കരച്ചിൽ കേട്ട അയൽവാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോൾ ഉമൈബയെ കാണുകയും ഒച്ചവെച്ച് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.

നാട്ടുകാർ ചേർന്ന് മട്ടന്നൂർ പൊലീസിനേയും അഗ്‌നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേർന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അലക്കുന്ന ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ജാഗ്രത പാലിക്കണെന്നാണ് നിർദ്ദേശം. കുഴിയിൽ വീണ് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ പത്ത് മീറ്റർ അകലെയുള്ള കിണറിലേക്ക് പതിച്ച സ്ത്രീക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല. എങ്കിലും സംഭവത്തിന്റെ ഞെട്ടലിലാണ് അവർ.