തിരുവനന്തപുരം: സോളർ കേസ് വീണ്ടും പൊടി തട്ടിയെടുക്കാൻ സർക്കാർ വീണ്ടും നിയമോപദേശം തേടും. ബാർ കോഴക്കേസും പുനരന്വേഷിക്കാനാണ് നീക്കം. ഇതിനുള്ള തടസ്സങ്ങൾ നീക്കാനാണ് നിയമോപദേശം തേടുന്നത്. അതിനിടെ സോളാർ കേസിൽ അന്വേഷണത്തോട് പല പൊലീസ് ഉദ്യോഗസ്ഥർക്കും താൽപ്പര്യക്കുറവുണ്ട്. ബാർ കോഴയിലെ നടപടികളും ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതാണെന്നും അവർ പറയുന്നു. അതുകൊണ്ട് തന്നെ കേസ് ഫയൽ തുറക്കാൻ ഉദ്യോഗസ്ഥർ മടികാണിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടൽ.

ബാർ കേസിൽ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പേരിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്മന്ത്രിമാരായ വി എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധനയ്ക്കാണു നീക്കം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ കേസിലും അതിവേഗ നടപടിയുണ്ടാകും. എംഎൽഎമാരായ പി.ടി. തോമസ്, കെ.എം. ഷാജി, വി.ഡി. സതീശൻ തുടങ്ങിയവർക്കും അന്വേഷണം വരും. ഇതിൽ ഏറ്റവും പ്രധാനം സോളാർ കേസാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഈ കേസുകൾ വീണ്ടും പരിശോധിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്.

സോളർ കമ്മിഷൻ റിപ്പോർട്ടിലെ പരാതിക്കാരിയുടെ പ്രത്യേക പരാതിയിൽ കേസെടുക്കാൻ സർക്കാർ നീക്കം തുടങ്ങി. പരാതിക്കാരിയുടെ കത്ത് അടിസ്ഥാനമാക്കി കേസെടുക്കുന്നതിൽ ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കു തുടരുന്നതിനാൽ അതു മറികടക്കാനാണു പുതിയ അന്വേഷണ നീക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജി അനുവദിച്ചുള്ള ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാരുടെ ഉത്തരവിലാണു കേസെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടൽ. ഈ വിഷയം ചർച്ച ചെയ്യുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോടതി നീക്കിയെങ്കിലും നേരത്തേ കോടതി നൽകിയ നിർദേശത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടു ധാർമികത പുലർത്തി വേണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ അതിവേഗ നടപടികൾ തിരിച്ചടിയാകും.

പരാതിക്കാരിയുടെ കത്തിന്റെ ഉള്ളടക്കത്തിന് കമ്മിഷന്റെ അന്വേഷണ വിഷയങ്ങളുമായി ബന്ധമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി പാടില്ലെന്നും വിധിച്ചു. കമ്മിഷൻ റിപ്പോർട്ടിൽ നിന്നു കത്തു നീക്കിയതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന് അന്വേഷണ വിഷയം തന്നെ ഇല്ലാതായി. ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം തേടിയെങ്കിലും തെളിവുകളില്ലാതെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ല എന്നായിരുന്നു ഉപദേശം. പിന്നീട് ഹൈക്കോടതി ഉത്തരവു മറികടക്കാനാണു പരാതിക്കാരിയിൽ നിന്ന് ഉമ്മൻ ചാണ്ടിക്കെതിരെ പ്രത്യേക പരാതി എഴുതി വാങ്ങി മറ്റൊരു കേസിന് എഫ്‌ഐആർ ഇട്ടത്. എന്നാൽ തെളിവുകളില്ലാത്തതിനാൽ അതിലുള്ള അന്വേഷണം മുന്നോട്ടു പോയില്ല. ഈ സാഹചര്യത്തിൽ നിയമോപദേശം വാങ്ങി അന്വേഷണം വീണ്ടും സജീവമാക്കാനാണ് നീക്കം.

സ്വർണ്ണ കടത്തിലെ പ്രതിസന്ധി മറികടക്കാൻ ഇനി ബാർ കോഴ സജീവമാക്കാനാണ് ആലോചന. ബാർ കോഴയിൽ കെഎം മാണിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുകയും തെളിവില്ലാ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചതുമാണ്. ഈ കേസ് വീണ്ടും സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയാകും ബാർ കോഴയിലെ കുരുക്ക് എത്തുക. ബാർ മുതലാളി ബിജു രമേശിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് കോൺഗ്രസിന് തലവേദനയുണ്ടാക്കാൻ സിപിഎം പ്രയോഗിക്കുക. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ വിജിലൻസ് കേസിനുള്ള സാഹചര്യമാകും സിപിഎം ഒരുക്കുക.

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലൻസിൽ പരാതി എത്തിയിട്ടുണ്ട്. ബാർ കോഴയിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടും ആരോപണമെത്തിയാലും മാണിക്ക് ഒന്നും സംഭവിക്കില്ല. മരിച്ചു പോയ നേതാവിനെതിരെ കേസെടുക്കാനും കഴിയില്ല. അതുകൊണ്ട് ഇടതു പക്ഷത്തേക്ക് എത്തിയ കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും കൂട്ടർക്കും ഈ നീക്കത്തിൽ എതിർപ്പുമില്ല. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബാർ കോഴയിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതെന്നും സൂചനയുണ്ട്. ഉടൻ ബിജു രമേശ് വീണ്ടും പ്രതികരണവുമായെത്തി. ഇതും സിപിഎം കേന്ദ്രങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും പണം കൊടുത്തുവെന്ന് വീണ്ടും ആവർത്തിച്ചത് രാഷ്ട്രീയ നേട്ടം മാത്രം പ്രതീക്ഷിക്കുന്ന സിപിഎമ്മിന് പുതിയൊരു ആയുധമാകുകയായിരുന്നു.

സ്വർണ്ണ കടത്തിലും ലൈഫ് മിഷനിലും സർക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷം ആരോപണവുമായി നിറഞ്ഞത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സർക്കാരിന് തിരിച്ചടിയായി. അങ്ങനെ പ്രതിപക്ഷം നേടിയ മുൻതൂക്കം തകർക്കാനാണ് നീക്കം. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പണം നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിൽ പരാതി കിട്ടിയാൽ ഉടൻ തന്നെ നടപടികൾ തുടങ്ങും. ആദ്യം ബിജു രമേശിന്റെ മൊഴി എടുക്കും.

മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത് വീണ്ടും ബിജു ആവർത്തിക്കേണ്ട അവസ്ഥയും വരും. താൻ നേരിട്ടു പണം കൊടുത്തതായും ബിജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് നിലനിൽക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അധികാരത്തിൽ തിരിച്ചെത്താൻ വെമ്പുന്ന സിപിഎമ്മിന് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ പുതിയ തലത്തിലെത്തിക്കാനും ഇതിലൂടെ കഴിയും.