ജിദ്ദ: ഗൾഫ് നാടുകളിലേക്ക് തൊഴിൽ തേടി പോയ മലയാളികൾ പല വിധത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. അതേസമയം ചില അറബികളെ കബളിപ്പിച്ചു പണവുമായി നാട്ടിലേക്ക് മുങ്ങിയവരും മലയാളികളുടെ കൂട്ടത്തിലുണ്ട്. അത്തരത്തിൽ സൊമാലിയൻ സ്വദേശിനിയെ പ്രണയച്ചതിയിൽ പെടുത്തി നാട്ടിലേക്ക് മുങ്ങിയ മലയാളിയുടെ കഥയും പുറത്തുവരുന്നു. പിതാവ് ഉപേക്ഷിച്ച ഏഴു മക്കളുമായി ദുരിത ജീവിതം നയിക്കുകയാണ് ജിദ്ദയിലെ മുഅ്മിന. ഏത് രാഷ്ട്രത്തെ പൗരന്മാരാണ് എന്നു പോലും അറിയാതെയാണ് അവർ ഗൾഫിൽ വളരുന്നത്.

ഉപ്പയെക്കുറിച്ച് മക്കൾക്ക് ഒരു പേരിന് അപ്പുറത്തേക്ക് ഒന്നും അറിയില്ല. എന്നെങ്കിലുമൊരിക്കൽ തന്നെ കാണാൻ വരുമെന്നുള്ള പ്രതീക്ഷയിലാണ് അവർ. ഏഴു മക്കളുടെയും ചോദ്യങ്ങൾക്ക് മുന്നിൽ ഉപ്പ മടങ്ങി വരുമെന്ന് മക്കളെ ആശ്വസിപ്പിക്കാൻ ഒരു പൊയ്വാക്ക് പറയാൻ പോലും അവരുടെ ഉമ്മ മുഅ്മിനയ്ക്ക് കഴിയില്ല. പ്രതീക്ഷകളറ്റ 12 വർഷക്കാലം ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അനുഭവിച്ച മുഅ്മിനയ്ക്ക് ഇനി മുമ്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമാണ്.

സൊമാലിയൻ സ്വദേശിയായ മുഅ്മിനയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഒരു മലയാളിയാണ്, പെരിന്തൽമണ്ണക്കാരനായ അബ്ദുൽ മജീദ്. ജിദ്ദയിലെ വീട്ടിൽ മുഅ്മിന തന്റെ ജീവിതം പറയുമ്പോൾ ഒപ്പമുള്ള മക്കൾ ഉമ്മ നടന്ന കനൽവഴികളെ വീണ്ടുമൊരിക്കൽ കൂടി കേൾക്കുന്നു... സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്നാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്.

വളരെ ചെറുപ്രായത്തിൽ തന്നെ അവർ ജിദ്ദയിലേക്ക് താമസം മാറി. കുടുംബത്തിനൊപ്പം ജീവിതം മുമ്പോട്ട് പോകുന്നതിനിടെയാണ് പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുൽ മജീദ് അവിചാരിതമായി മുഅ്മിനയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. സുഹൃത്തിന്റെ കടയിലെ പരിചയമായിരുന്നു ഇവരെ അടുപ്പിച്ചത്. ഇത് ിന്നീട് പ്രണയമായപ്പോൾ അബ്ദുൽ മജീദും മുഅ്മിനയും ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ തീരുമാനിച്ചു. അവർ വിവാഹിതരായി. തന്റെ ജീവിതത്തെ തന്നെ കീഴ്മേൽ മറിക്കുന്ന ഒരു തീരുമാനമാകും വിവാഹമെന്ന് അന്ന് മുഅ്മിന ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല.

സ്നേഹവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതം. ആ ബന്ധത്തിൽ അവർക്ക് ആറ് മക്കൾ ജനിച്ചു. ഏഴാമത്തെ മകൾ ഹാജറയെ ഗർഭം ധരിച്ച സമയം. പെട്ടെന്ന് ഒരു ദിവസം അബ്ദുൽ മജീദ് നാട്ടിലേക്ക് പോയി. റീ എൻട്രി വിസയിൽ നാട്ടിൽ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്. ഭർത്താവ് തിരികെ വരുമെന്ന വിശ്വാസത്തിൽ അവർ ജീവിച്ചു. ഏഴാമത്തെ മകൾ ഹാജറ പിറന്നു, അവൾ വളർന്നു. അവളുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്. അബ്ദുൽ മജീദ് തിരികെയെത്തിയില്ല. ഇപ്പോൾ 12 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.