ചണ്ഡിഗഡ്: ചലച്ചിത്ര താരം സോനു സൂദിനെ പഞ്ചാബിന്റെ കോവിഡ് വാക്‌സിനേഷൻ വിതരണത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു മുഖ്യമന്ത്രി അമരീന്ദർ സിങ്. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിങ് ഇക്കാര്യം അറിയിച്ചത്.

''താരവും ജീവകാരുണ്യ പ്രവർത്തകനുമായ സോനു സൂദ് ഞങ്ങളുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡറായിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എല്ലാ പഞ്ചാബികളിലേക്കും എത്തിച്ചേരാനും അവരെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ പ്രയത്‌നത്തെ പിന്തുണച്ചതിന് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു, ഒപ്പം ഉടൻ തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,'' മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

പ്രതിരോധ മരുന്ന് എടുക്കാൻ ആളുകളെ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും കൂടുതൽ അനുയോജ്യനായ മറ്റൊരാൾ ഇല്ലെന്നും അമരീന്ദർ സിങ് പറഞ്ഞു. ''പഞ്ചാബിൽ ആളുകൾക്ക് വളരെയധികം ആശങ്കയുണ്ട്. സോനു സൂദിന്റെ പ്രശസ്തിയും പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ സുരക്ഷിതമായി വീട്ടിലെത്താൻ സഹായിക്കുന്നതിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ പങ്കും ജനങ്ങളുടെ സംശയങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും,'' മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സോനു സൂദ് പ്രതികരിച്ചു. 'സർക്കാരിന്റെ ഈ വലിയ പ്രചാരണത്തിന്റെ ഭാഗമാകുന്നതിലും, എന്റെ സംസ്ഥാനത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാകുന്നതിലും വളരെ സന്തോഷമുണ്ട് ', അദ്ദേഹം കൂട്ടിച്ചേർത്തു. ''ഞാൻ മിശിഹ അല്ല'' എന്ന തന്റെ പുസ്തകവും താരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.