തിരുവനന്തപുരം: കോവിഡ് സർവ്വകക്ഷിയോഗങ്ങളിൽ സാധാരണ രാഷ്ട്രീയം കടന്നു വരാറില്ല. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനും ആരും ശ്രമിക്കില്ല. തുടർഭരണം ഉറപ്പെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ പ്രവർത്തനങ്ങളുടെ നായകത്വം ഏറ്റെടുക്കുന്നത്. എന്നാൽ ഇന്നലത്തെ സർവ്വകക്ഷിയോഗത്തിൽ ഇനി ഭരണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പറഞ്ഞു ഒരു നേതാവ്. പത്ര സമ്മേളനങ്ങളിൽ മാധ്യമങ്ങൾ പോലും ഭരണതുടർച്ചയിലെ ചോദ്യങ്ങൾ ഒഴിവാക്കുകയാണ് പതിവ്. ഇതിനിടെയാണ് സർവ്വ കക്ഷിയോഗത്തിൽ കോൺഗ്രസ് നേതാവ് മുഖത്തടിച്ചതു പോലെ അത് പറഞ്ഞത്. 

കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ശൂരനാട് രാജശേഖരനാണ് സർവ്വ കക്ഷിയോഗത്തിൽ ഏവരേയും അമ്പരപ്പെടുത്തി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകനം വ്യക്തമാക്കിയത്. ഭരണ തുടർച്ചയുടെ അവകാശ വാദങ്ങൾ ഒന്നും നിരത്താതെ യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ മുഖത്ത് ആ വാക്കുകൾ കോരിയിട്ടത് ചുവപ്പ് നിറമായിരുന്നു. പക്ഷേ അതിനോട് ഒന്നും പ്രതികരിച്ചില്ല. കെപിസിസി പ്രതിനിധിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പമായിരുന്നു കോവിഡ് സർവ്വ കക്ഷിയോഗത്തിൽ ശൂരനാട് പ്രതികരിച്ചത്. സർക്കാരിനെ വിമർശിക്കുന്നതായിരുന്നു ശൂരനാടിന്റെ പ്രസംഗത്തിന്റെ കാതൽ.

ഇതിനൊടുവിലാണ് ആ വാചകം ശൂരനാട് പറഞ്ഞത്. മെയ്‌ രണ്ടിന് വാരാന്ത ലോക് ഡൗൺ പ്രഖ്യാപിക്കുമെങ്കിലും അഞ്ചു വർഷത്തിനു ശേഷമുള്ള ഭരണമാറ്റം ആഘോഷിക്കാൻ കർശനമായ പ്രോട്ടോകോൾ പാലിച്ചുകൊണ്ടു തന്നെ ജനങ്ങളെ അനുവദിക്കണമെന്നായിരുന്നു ഗൗരവം കൈവിടാതെ ഡോ. ശൂരനാട് രാജശേഖരൻ പ്രസംഗത്തിൽ നിർദ്ദേശിച്ചത്. ഇത് കേട്ട പാതി മുഖ്യമന്ത്രിയുടെ മഖുത്ത് അസ്വസ്ഥത പടർന്നു. ഇതായാലും വിജയാഹ്ലാദങ്ങൾ പിണറായി വിലക്കിയില്ല. എന്നാൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും ചെയ്തുവെന്നതാണ് മറ്റൊരു വസ്തു. സർവ്വ കക്ഷിയോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു ശൂരനാടിന്റെ കൂളായുള്ള കളിയാക്കൽ.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗനിർണ്ണയത്തിനും പ്രതിരോധത്തിനും വേഗം കൂട്ടണമെന്ന കെപിസിസസി നിർദ്ദേശമാണ് ശൂരനാട് യോഗത്തിൽ ഉന്നയിച്ചത്. കോവിഡ് കണ്ടെത്തുന്നതിനുള്ള ആർടി പിസിആർ പരിശോധനയ്ക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും നാനൂറ് രൂപയ്ക്കു വരെ ഈ പരിശോധന നടത്തുമ്പോൾ കേരളത്തിൽ1700 രൂപയാണ് ഈടാക്കുന്നത്. സാധാരണക്കാരനു താങ്ങാനാവത്ത നിരക്കാണിത്. ഈ നിരക്ക് പകുതിയെങ്കിലുമാക്കണമെന്ന് ഡോ. രാജശേഖരൻ നിർദ്ദേശിച്ചു.

സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ പൂർണ്ണമായും സൗജന്യമായി നൽകണം. വാക്‌സിൻ വിതരണം എത്രനാൾക്കു ള്ളിൽ പൂർത്തി യാക്കാനാകുമെന്ന്‌സർക്കാർ വ്യക്തത വരുത്തണം. കോവിഡ് ചികിത്സയ്ക്കുള്ള സര്ക്കാകർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഒരു യൂണിറ്റായി കണക്കാക്കി എല്ലായിടത്തും വിദഗ്ധ സേവനം ലഭ്യമാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.

മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓലൈൻ ക്ലാസുകളാണു നടത്തുന്നത്. എന്നാൽ ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ള കോളെജുകളിൽ കുട്ടികൾ നേരിട്ട് ക്ലാസിൽ പങ്കെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് പ്രിന്‌സിസപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവരാണ്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രികളിലടക്കം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കും നിയോഗിക്കുന്നുമുണ്ട്. ഇത് വളരെ അപകടരമാണ്. മെഡിക്കൽ വിദ്യാര്ഥിനകളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തി യാക്കി കോവിഡ് നിയന്ത്രണങ്ങളോടെ മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോവിഡിനു പുറമേ ഹൃദയസംബന്ധമായ രോഗങ്ങൾ, ഡയാലിസിസ് അടക്കം അടിയന്തിര ചികിത്സ എന്നിവ ആവശ്യമുള്ള ലക്ഷക്കണക്കിനു രോഗികൾ മെഡിക്കൽ കോളെജുകളിലടക്കമുണ്ട്. കോവിഡിന്റെര തിരക്കു മൂലം അവരുടെ ചികിത്സ മുടങ്ങുന്ന അവസ്ഥയുണ്ടാകരുത്. കോവിഡ് രൂക്ഷമായി തുടങ്ങിയപ്പോൾ ആരോഗ്യവകുപ്പിൽ സർക്കാർ 2400 തസ്തികകൾ സൃഷ്ടിച്ചിരുന്നു. അതിൽ പകുതിയിലധികം ഒഴിവുകളും നികത്തിയിട്ടില്ല. ഈ ഒഴിവുകളിൽ ഉടൻ നിയമനം നടത്തി, ആരോഗ്യമേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം എന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതു സംബന്ധിച്ചു പുതിയ സമയക്രമവും കെപിസിസി നിർദ്ദേശിച്ചു. രാവിലെ ഒന്പുതു മുതൽ 12 വരെയും വൈകുന്നേരം മൂന്നു മുതൽ ആറുവരെയും സമയം പുനഃക്രമീകരിക്കണമെന്നാണു നിർദ്ദേശം. ഇതിന് ശേഷമാണ് മെയ്‌ രണ്ടിന് വാരാന്ത ലോക് ഡൗൺ പ്രഖ്യാപിക്കുമെങ്കിലും അഞ്ചു വർഷത്തിനു ശേഷമുള്ള ഭരണമാറ്റം ആഘോഷിക്കാൻ കർശനമായ പ്രോട്ടോകോൾ പാലിച്ചുകൊണ്ടു തന്നെ ജനങ്ങളെ അനുവദിക്കണമെന്ന് ഡോ. ശൂരനാട് രാജശേഖരൻ നിർദ്ദേശിച്ചത്.