തൃശൂർ: കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതുപക്ഷ ഭരണത്തിലൂടെ പ്രമുഖ സഹകരണ സംഘങ്ങളെ വായ്പാ തട്ടിപ്പുകളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് കേരള സഹകരണ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. ഗ്രമീണ മേഖലയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ സ്ഥാപിച്ച രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ അഴിമതിക്കു മറപിടിക്കാനുള്ള സഹകരണമാക്കി മാറ്റിയെന്നും രാജശേഖരൻ കുറ്റപ്പെടുത്തി.

ജില്ലാ സഹകരണബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 23ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയത് ഇപ്പോഴത്തെ ഇടതു മുന്നണി സർക്കാരാണ്. അഴിമതി നടത്തുന്നവർക്ക് നിയമസംരക്ഷണം നൽകുന്ന നാണംകെട്ട നിയമങ്ങളാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സർക്കാരുകൾ ചെയ്യുന്നത്. ''നീ എന്റെ മുതുക് ചൊറിഞ്ഞു തരുക, നിന്റെ മുതുക് ഞാനും ചൊറിയാം'' എന്നാണ് സർക്കാരിന്റെ ഭഗത്തു നിന്നുള്ള അഴിമതിസഹകരണം. ഭരണപക്ഷത്തുള്ളവർക്ക് മാത്രമല്ല, പ്രതിപക്ഷത്തുള്ളവർ അഴിമതി നടത്തിയാലും സർക്കാർ സഹകരിക്കുമെന്നതാണു പുതിയ രീതി.

മുന്നൂറു കോടി രൂപയുടെ വായ്പാതട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് മാതൃക സംസ്ഥാനത്തെല്ലായിടത്തും പരീക്ഷിക്കുകയാണ് സർക്കാരെന്നും ഇതിനെതിരേ ജീവനക്കാർ ജാഗരൂകരാകണമെന്നും ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു. ജീവനക്കാരെ വിശ്വസിച്ചാണ് സാധാരണ നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നത്. അവർ ആവശ്യപ്പെടുമ്പോൾ അതു മടക്കി നൽകാനുള്ള ഉത്തരവാദിത്വവും ജീവനക്കാർക്കുണ്ടെന്നും രാജശേഖരൻ ഓർമിപ്പിച്ചു.

അസോസിയേഷൻ പ്രസിഡന്റും ഡിസിസി പ്രസിഡന്റുമായ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെ ഡിസിസി പ്രസിഡന്റു കൂടിയായ ജോസ് വള്ളൂരിനെ ആദരിക്കുന്ന ചടങ്ങ് ടി.എൻ. പ്രതാപൻ എംപിഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് വൈസ് ചെയർർമാൻ എ.കെ. കണ്ണൻ എൻഡോവ്‌മെന്റുകൾ വിതരണം ചെയ്തു. തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ. അബ്ദുൾ സലാം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സജിൻ ജി. ജോർജ് സ്വാഗതം ആശംസിച്ചു.