റിയാദ്: കോവിഡ് ഭീഷണിയെ തുടർന്ന് നിർത്തിവെച്ച വിനോദ പരിപാടികൾ സൗദി അറേബ്യയിൽ പുനഃരാരംഭിക്കുന്നു. ജനറൽ എന്റർടൈന്മെന്റ് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി.

പകർച്ചവ്യാധിയുടെ വ്യാപനം കാരണം മുമ്പ് നിർത്തിവച്ചിരുന്ന വിനോദ വേദികൾ 40 ശതമാനം ശേഷിയിലായിരിക്കും തുറക്കാൻ അനുവദിക്കുക. രോഗപ്രതിരോധ കുത്തിവയ്പ് ലഭിച്ചവർക്ക്, തവക്കൽന ആപ്പ് പരിശോധിച്ചായിരിക്കും വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. വിവിധ ഇവന്റ് സൈറ്റുകളിൽ സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കുക, അണുനശികരണം എന്നിവ പോലുള്ള മുൻകരുതൽ നടപടികൾ പൂർണ്ണമായും നടപ്പാക്കണമെന്നും നിർദേശമുണ്ട്.

പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ മാത്രമായിരിക്കും ലഭിക്കുക. സന്ദർശകർക്കായി കൃത്യമായ പ്രവേശന സമയം ക്രമീകരിക്കണം. താപനില അളക്കുന്നതും ശ്വസന സംബന്ധമായ രോഗ ലക്ഷണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ടിങ്, നിരീക്ഷണ ആവശ്യങ്ങൾക്കായി എല്ലാ പ്രധാന പ്രവേശന കവാടങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഉയർന്ന താപനിലയോ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുമുള്ള സന്ദർശകരേയും ഉപഭോക്താക്കളേയും പ്രവേശിക്കുന്നത് തടയും