ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്പിൻ ബൗളർ ആർ അശ്വിനെ ഉൾപ്പെടുത്തിയത് അന്നത്തെ ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ താത്പര്യപ്രകാരമാണെന്ന് തുറന്നു പറഞ്ഞ് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അശ്വിനായി വാദിച്ചത് കോലിയാണ്. ഇക്കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഗാംഗുലി പറയുന്നു. ബോറിയ മജൂംദാർ അവതാരകനായ 'ബാക്ക്സ്റ്റേജ് വിത്ത് ബോറിയ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഗാംഗുലി ഇക്കാര്യം തുറന്നു പറഞ്ഞത്.

അശ്വിനെ ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. 2017-ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ വൈറ്റ് ബോൾ ടീമിലേക്ക് അശ്വിന് വിളി എത്തിയത്. ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ അശ്വന് സാധിച്ചിരുന്നു.

എല്ലാവരും അശ്വിന്റെ പ്രകടനത്തെ കുറിച്ചാണ് പറയുന്നത്. കാൺപുർ ടെസ്റ്റിന് ശേഷം കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞതു നോക്കൂ. ഏറ്റവും മികച്ച മാച്ച് വിന്നർ, എക്കാലത്തേയും മികച്ച താരം എന്നിങ്ങനെയാണ് അശ്വിനെ ദ്രാവിഡ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കഴിവിനെ വിലയിരുത്താൻ റോക്കറ്റ് സയൻസിന്റെ ഒന്നും ആവശ്യമില്ല.

അശ്വിനെ പിന്തുണയ്ക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ വിജയ കണക്കുകൾ നോക്കൂ. 2011-ൽ ലോക കിരീടം നേടിയ ഇന്ത്യൻ സംഘത്തിൽ അശ്വിൻ ഉണ്ടായിരുന്നു. 2013-ൽ ചാമ്പ്യൻസ് ട്രോഫി വിജയിച്ചപ്പോഴും ടൂർണമെന്റിലെ ലീഡിങ് ബൗളറായിരുന്നു അശ്വിൻ.' ഗാംഗുലി വ്യക്തക്കി.