കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. കരുതലോടെയാണ് ഓപ്പണർമാർ തുടക്കമിട്ടത്. ഒൻപത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 31 റൺസ് എന്ന നിലയിലാണ്.

പരുക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. പൊതുവെ കോലിയോടു മുഖം തിരിക്കാറുള്ള ടോസ് ഇത്തവണ അനുകൂലമായത് പരമ്പര വിജയികളെ നിർണയിക്കുന്ന ടെസ്റ്റിൽ നിർണായകമായേക്കും. കോലി ടീമിൽ തിരിച്ചെത്തിയതോടെ ഹനുമ വിഹാരി പുറത്തായി. പരുക്കേറ്റ മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവും ടീമിൽ ഇടംപിടിച്ചു. രണ്ടാം ടെസ്റ്റിൽ ജയിച്ച ദക്ഷിണാഫ്രിക്കൻ നിരയിൽ മാറ്റങ്ങളില്ല.

കേപ് ടൗണിൽ വിജയിച്ചാൽ ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 113 റൺസിന് ജയിച്ചപ്പോൾ ജൊഹന്നസ്ബർഗിൽ ഏഴ് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1ന് ഒപ്പമെത്തിയിരുന്നു.

വിദേശമണ്ണിൽ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടത്തിന്റെ പിച്ചിലേക്കു വിരാട് കോലിയുടെ നേതൃത്വത്തിൽ ഓടിക്കയറിയ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലും അപൂർവ റെക്കോർഡ് തേടിയാണ് ഇറങ്ങുന്നത്. ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ടെസ്റ്റിന് കേപ് ഓഫ് ഗുഡ്‌ഹോപ് കടൽ മുനമ്പ് സ്ഥിതി ചെയ്യുന്ന തീരനഗരമായ കേപ് ടൗണിലാണ് തുടക്കമായിരിക്കുന്നത്.

സെഞ്ചൂറിയനിൽ ഉജ്വല വിജയം നേടിയ ഇന്ത്യയ്ക്കു ജൊഹാനസ്ബർഗിൽ അടിതെറ്റിയെങ്കിലും ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തുന്ന കോലിയുടെ മികവിൽ ഇന്ത്യ പരമ്പര നേടുന്നത് ആരാധകർ സ്വപ്നം കാണുന്നു. കഴിഞ്ഞ കളിയിൽ 2ാം ഇന്നിങ്‌സിൽ തിളങ്ങിയ ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവരിൽനിന്ന് അതേ പ്രകടനമാണു ടീം ആവശ്യപ്പെടുന്നത്. കേപ് ടൗണിൽ ഇതുവരെ ഒരു ടെസ്റ്റ് പോലും ഇന്ത്യയ്ക്കു ജയിക്കാൻ കഴിഞ്ഞിട്ടില്ല. 5 മത്സരങ്ങൾ കളിച്ചതിൽ 3ൽ തോറ്റു. രണ്ടെണ്ണം സമനിലയിലായി.

രണ്ടാം ടെസ്റ്റിൽ പുറത്തിരുന്നശേഷം ടീമിലേക്കു തിരിച്ചെത്തുന്ന വിരാട് കോലി തന്നെയാകും മൂന്നാം ടെസ്റ്റിലെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ 25 ടെസ്റ്റ് ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടാൻ കോലിക്ക് സാധിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോലി ടെസ്റ്റിൽ സെഞ്ചുറി നേടിയത് ബംഗ്ലാദേശിനെതിരെ 2019 നവംബറിലാണ്. ഈഡൻ ഗാർഡൻസിൽ നേടിയത് 136 റൺസ്. ക്യാപ്റ്റൻ ഫോമിലേക്കു തിരിച്ചെത്തുന്നതും ടീമിനെ വിജയത്തിലേക്കു നയിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ

ഇന്ത്യ ഇലവൻ: കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്

ദക്ഷിണാഫ്രിക്ക ഇലവൻ: ഡീൻ എൽഗാർ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, കീഗൻ പീറ്റേഴ്‌സൻ, റാസ്സി വാൻഡർ ദസ്സൻ, തെംബ ബാവു, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ ജെൻസൻ, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ഡ്യുവാൻ ഒലിവിയർ