തിരുവനന്തപുരം: നിയമസഭയിൽ മാസ്‌ക് വെക്കാതെ വന്ന എ എൻ ഷംസീർ എംഎൽഎയ്ക്ക് സ്പീക്കറുടെ വിമർശനം. ഷംസീർ സഭയിൽ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. സഭയിൽ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കർ വിമർശിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കർ സിപിഎം എംഎൽഎ ഷംസീറിനെ വിമർശിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കർ പറഞ്ഞു.

കുർക്കോളി മൊയ്തീൻ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരെയും സ്പീക്കർ വിമർശിച്ചു. പലരും താടിയിലാണ് മാസ്‌ക് വെക്കുന്നതെന്നാണ് സ്പീക്കർ അഭിപ്രായപ്പെട്ടത്. അംഗങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നതിൽ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്ന് സ്പീക്കർ മുമ്പും വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ സ്പീക്കറെ എ എൻ ഷംസീർ ചേ സ്പീക്കറെ 'നിങ്ങൾ' എന്ന് അഭിസംബോധന ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഷംസീർ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് സ്പീക്കർ ഷംസീറിന്റെ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചതും.

അതേസമയം ഓൺലൈൻ വിദ്യാഭ്യാസ രീതി കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സഭയിൽ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണിച്ച് വരികയാണെന്ന വ്യക്തമാക്കിയായിരുന്നു മന്ത്രി കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയത്. ഓൺ ലൈൻ പഠനം ശാശ്വതമല്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമ സഭയിൽ വ്യക്തമാക്കി.

ഓൺലൈൻ ക്ലാസുകളുടെ കാലത്ത് 36% വിദ്യാർത്ഥികൾക്ക് തലവേദന ഉണ്ടാക്കുന്നതായും എസ്സിആർടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയിൽ പറഞ്ഞു. 28 ശതമാനം കുട്ടികൾക്ക് കണ്ണുവേദനയും 28 ശതമാനം കുട്ടികൾക്ക് കഴുത്തുവേദനയും ഉടലെത്തുതായി പഠനങ്ങൾ തെളിയിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി കുട്ടികളുമായി രക്ഷകർത്താക്കൾ കൂടുതൽ സംവദിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.