തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് മെഷീന്റെ സർവർ തകരാർ പരിഹരിക്കും വരെ റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ. വിവിധ സമയങ്ങളിൽ റേഷൻ വിതരണം ഏർപ്പെടുത്തി പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കാണുമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഏഴ് ജില്ലകളിൽ റേഷൻ വിതരണം ഉച്ചവരെ നടത്തും. ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷമായിരിക്കും വിതരണം

ഇന്ന് ഉച്ചകഴിഞ്ഞ് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ റേഷൻ വിതരണം നടത്തും. നാളെ രാവിലെ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ വിതരണം നടത്തും.

സംസ്ഥാനത്ത് അഞ്ചു ദിവസമായി റേഷൻ വിതരണം മുടങ്ങിയ അവസ്ഥയിലാണ്. ഇന്ന് രാവിലെ എട്ടരയോടെ റേഷൻ കടകൾ തുറന്നപ്പോൾ, ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവർത്തിച്ചു. എന്നാൽ 9.45ഓടെ വീണ്ടും തകരാറിലായി.

സ്റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ ഭക്ഷ്യവകുപ്പ് ഇന്നലെ വിശദീകരിച്ചത്. ഐടി വകുപ്പിനാണ് സെന്ററിന്റെ ചുമതല. വെള്ളിയാഴ്ച മുതലാണ് ഇപോസ് സംവിധാനത്തിൽ തകരാർ കണ്ടെത്തിയത്. കഴിഞ്ഞ വർഷം സംഭവിച്ച തകരാർ ഏറെയും നാഷനൽ ഇൻഫർമാറ്റിക് സെന്ററിന്റെ (എൻഐസി) ഹൈദരാബാദിലെ സർവറിലെ പ്രശ്നങ്ങളായിരുന്നു. എന്നാൽ, ഇപ്പോൾ കേരളത്തിന്റെ കീഴിൽ വരുന്ന നെറ്റ്‌വർക് സംവിധാനത്തിലാണു തകരാർ.