തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് സർക്കാരിനോട് റിപ്പോർട്ട് തേടി ഗവർണർ പി സദാശിവം. പൊതു, സ്വകാര്യ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഗവർണർ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടി.അടിയന്തര പ്രാധാന്യത്തോടെ ക്രമസമാധാന റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഗവർണർ ട്വിറ്ററിൽ കുറിച്ചു. ശാന്തിയും സമാധാനവും നിലനിറുത്താൻ എല്ലാ വിഭാഗം ജനങ്ങളോടും ഗവർണർ അഭ്യർത്ഥിച്ചു.

ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതിനെതിരെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണമുണ്ടായിരുന്നു. കെ.എസ്.ആർ.ടി സി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം. ബിജെപി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്നലെ പന്തളത്ത് ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്ന ശബരിമല കർമ്മ സമിതി പ്രവർത്തകൻ സിപിഎം ഓഫീസിൽ നിന്നുണ്ടായ കല്ലെറിൽ കൊല്ലപ്പെട്ടിരുന്നു. പന്തളത്ത് അഞ്ച് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.

ഇന്നലെ മുഴുവൻ സംഘർഷഭരിതമായിരുന്ന തലസ്ഥാനത്ത് ഇന്നും സംഘർഷമുണ്ടായി. ബിജെപി പ്രവർത്തകരുടെ മാർച്ചിനിടെ മാധ്യമങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണം നടന്നു. പാലക്കാട് സിപിഐ ഒാഫിസിനു മുൻപിൽ നിർത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു.

ശബരിമല യവതീ പ്രവേശനം നടന്നതുമായി ബന്ധപ്പെട്ട് ശബരിമല കർമ്മസമിതി ഹ്വാനം ചെയ്ത ഹർത്താലിൽ സംഘർഷം ശക്തം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായതിന് പിന്നാലെ സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപി ആരോപണം. മലയിൻകീഴിലും സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കാട്ടാക്കട താലൂക്ക് ഓഫീസ് തകർക്കാനും നടന്നുവെന്നാണ് വിവരം. പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം കലശലായതിന് പിന്നാലെ ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രണുമണ്ടായെന്നാണ് വിവരം.

ഹർത്താലാതിനാൽ ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്. തിരുവനന്തപുരത്ത് ട്രയിനിൽ കുഴഞ്ഞുവീണ ഒരാൾ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ സമയത്ത് ആംബുലൻസ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.വയനാട് സ്വദേശി ഫാത്തിമയെന്ന വയോധികയാണ് മരിച്ചത്. ഇവർ ശ്രീചിത്രയിൽ ചികിത്സയ്ക്ക് എത്തിയതാണ്.ദീർഘനാളായി ആർസിസിയിലെ ചികിത്സയിലായിരുന്നു ഇവർ. ആംബുലൻസ് എത്താൻ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കൾ ആരോപിച്ചു.റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇവർ പ്ലാറ്റ്ഫോമിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൊലീസിന്റെ ആംബുലൻസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തടക്കം സംസ്ഥാനത്ത്പയ്യോളിയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. കണ്ണൂരിൽ കടകൾ അടപ്പിച്ച നാലു സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

പാലക്കാട് വെണ്ണക്കരയിൽ ഇന്നലെ അർധരാത്രിയോടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് അജ്ഞാതർ തീയിട്ടു. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചയോടെ മലപ്പുറം തവനൂരിലുള്ള സിപിഎം തവനൂർ ലോക്കൽ കമ്മിറ്റി ഓഫീസിനും ഒരു സംഘം തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്. സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവർത്തകർ തടിച്ചു കൂടി.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലിട്ടും ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ മരക്ഷണങ്ങൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ച സമരാനുകൂലികൾ കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ചാണ് ഗതാഗതം തടസ്സപ്പടുത്തിയത്. ശബരിമല പാതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ ഹർത്താൽ ദിനത്തിലും ശക്തമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടെങ്കിലും ഇവിടെ ബിജെപി പ്രവർത്തകർ എത്തി കടകൾ അടപ്പിച്ചു.