പന്തളം: പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കല്ലേറിൽ പരിക്കേറ്റ് കർമ സമിതി പ്രവർത്തകൻ മരിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. പന്തളം കടക്കാട് സ്വദേശി കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർ സിപിഎം പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പന്തളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബം പൊലീസിനെതിരെ രംഗത്തത്തി. പൊലീസിന്റെ നിസംഗതയാണ് ഉണ്ണിത്താന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘർഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുൻകരുതലെടുത്തില്ല. മാത്രമല്ല ഇപ്പോൾ നടക്കുന്നത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്നും ചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു.

അറസ്റ്റിലായവർ എവിടെയാണ് ഉള്ളത് എന്നകാര്യം പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനാണ് ഇന്നലെ വൈകിട്ടോടെ നടന്ന കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം രാത്രിയോടെയാണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റതിനെ തുടർന്നാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ തിരുവല്ല സ്വകര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒൻപത് മണിയോടെ പന്തളം പൊലീസ് ഇവിടെയെത്തി ഇൻക്വസ്റ്റ് നടത്തും. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി എത്തിക്കും. ഉച്ചയോടുകൂടെ വിലാപയാത്രയായി പന്തളത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ ഉണ്ണിത്താൻ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കർമ്മ സമിതിയിൽ സജീവപ്രവർത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. പന്തളത്ത് ഇന്നലെ വൈകീട്ട് ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളിൽ നിന്നുണ്ടായ കല്ലേറിൽ പരിക്കേറ്റാണ് ബിജെപി പ്രവർത്തകൻ കൂടിയായ ഉണ്ണിത്താൻ മരിച്ചത്. കല്ലേറിൽ പരിക്കേറ്റ 10 പേരിൽ സിവിൽ പൊലീസ് ഓഫീസറടക്കം 3 പേരുടെ നില ഗുരുതരമാണ്.

കല്ലേറിൽ ഒരു കെഎസ്ആർടിസി ബസ്സ് ചില്ലുകളും തകർന്നു. ചന്ദ്രൻ ഉണ്ണിത്താന്റെ മൃതശരീരം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബേക്കറി തൊഴിലാളിയായിരുന്നു ചന്ദ്രൻ ഉണ്ണിത്താൻ. ഭാര്യ വിജയമ്മ. ഒരു മകളുണ്ട്. ബിജെപി സംസ്ഥാന നേതാക്കൾ എത്തിയ ശേഷമായിരിക്കും അന്ത്യോപചാര ചടങ്ങുകൾ നടക്കുക. ബി ജെ.പി- സി പി എം സംഘർഷത്തിന്റെ പശ്ചാതലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.