ഇടുക്കി: വീട്ടിൽ സൂക്ഷിച്ചിരുന്ന 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ഇടുക്കി വാഴത്തോപ്പിലാണ് എക്സൈസിന്റെ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്. സ്പിരിറ്റ് കൊണ്ടുവന്ന ആക്രി സണ്ണി എന്നറിയപ്പെടുന്ന വാളത്തോപ്പ് സ്വദേശി തോമസ് ഫ്രാൻസിസ്, കല്ലിങ്കൽ ജോയി എന്നിവരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ്_പുതുവത്സര ആഘോഷങ്ങൾ മുൻനിർത്തി വ്യാജമദ്യ നി‍ർമാണത്തിനായി കൊണ്ടുവന്നതായിരുന്നു സ്പിരിറ്റ്.

പ്രതികളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. പ്രദേശത്ത് വ്യാജമദ്യവിൽപ്പന വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജമദ്യം മൂന്നിരട്ടി വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്. തൊടുപുഴയിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസിനെ അറിയിച്ചു. ക്രിസ്മസ്_പുതുവത്സര വിപണി ലക്ഷ്യമിട്ടുള്ള വ്യാജ മദ്യ നിർമ്മാണത്തിനായിട്ടായിരുന്നു വൻ തോതിലുള്ള സ്പരിറ്റ് സംഭരണം. നേർപ്പിച്ച സ്പിരിറ്റ് ഇവർ മറിച്ച് വിറ്റിരുന്നോ എന്നും സ്പരിറ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും എക്സൈസ് ഊർജിതമാക്കി.