ഷാർജ: പാക്കിസ്ഥാനെതിരെ ചരിത്രത്തിലാദ്യമായി ആദ്യമായി ട്വന്റി 20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര റാഷിദ് ഖാനും സംഘവും സ്വന്തമായത്. ഒരു മത്സരം ബാക്കി നിൽക്കെയാണ് അഫ്ഗാന്റെ ചരിത്രനേട്ടം. ക്രിക്കറ്റിലെ വമ്പൻ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര വിജയിക്കുന്നത്.

ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്. 57 പന്തിൽ 64 റൺസുമായി പുറത്താവാതെ നിന്ന ഇമാദ് വസിമാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 19.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 49 പന്തിൽ 44 റൺസ് അടിച്ചെടുത്ത റഹ്‌മാനുള്ള ഗുർബാസാണ് ടോപ് സ്‌കോറർ.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ നാല് ഓവറിൽ 30 റൺസ് നേടുന്നതിനിടെ ഉസ്മാൻ ഗനിയുടെ (7) വിക്കറ്റ് അവർക്ക് നഷ്ടമായി. പിന്നീടെത്തിയത് ഇബ്രാഹി സദ്രാൻ (40 പന്തിൽ 38). ഗുർബാസിനൊപ്പം മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിചേർക്കാൻ സദ്രാനായി. എന്നാൽ, വേണ്ടത്ര വേഗം കൂട്ടുകെട്ടിനുണ്ടായിരുന്നില്ല. 18 ഓവർ പൂർത്തിയാവുന്നതിനിടെ ഇരുവരും മടങ്ങി. അവസാന രണ്ട് ഓവറിൽ 22 റൺസാണ് അഫ്ഗാന് ജയിക്കാൻ വേണ്ടിയിരുന്നത്.

19ാം ഓവർ എറിയാനെത്തിയത് നസീം ഷാ. ഈ ഓവറിലാണ് കളിമാറിയത്. ആദ്യ പന്തിൽ തന്നെ മുഹമ്മദ് നബി സിക്സ് നേടി. അടുത്ത രണ്ട് പന്തിൽ ഓരോ റൺ വീതം. നാലാം പന്തിൽ രണ്ട് റൺ. അഞ്ചാം പന്തിൽ വീണ്ടും ഒരു റൺ. എന്നാൽ അവസാന പന്ത് നജീബുള്ള സദ്രാൻ സിക്സ് നേടി. 17 റൺസാണ് പാക്കിസ്ഥാൻ വിട്ടുകൊടുത്തത്. സമൻ ഖാൻ എറിഞ്ഞ അവസാന ഓവറിൽ അഫ്ഗാന് വേണ്ടത് അഞ്ച് റൺ മാത്രം. ആദ്യ പന്ത് നഷ്ടമാക്കിയ നബി, രണ്ടാം പന്തിൽ സിംഗിളെടുത്തു. അടുത്ത രണ്ട് പന്തിലും ഓരോ റൺ. അവസാന രണ്ട് പന്തിൽ ജയിക്കാൻ രണ്ട് റൺ. അഞ്ചാം പന്ത് നജീബുള്ളയുടെ ബാറ്റിൽ തേർഡ്മാൻ ബൗണ്ടറിയിലേക്ക്. അഫ്ഗാന് ചരിത്ര നേട്ടം.

നേരത്തെ, 64 റൺസെടുത്ത ഇമാദ് വസിമാണ് പാക്കിസ്ഥാന്റെ സ്‌കോർ 100 കടത്തിയത്. രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു വസീമിന്റെ ഇന്നിങ്സ്. 25 പന്തിൽ 32 റൺസ് നേടിയ ഷദാബ് ഖാൻ നിർണായക പ്രകടനം പുറത്തെടുത്തു. സയിം അയൂബ് (0), മുഹമ്മദ് ഹാരിസ് (15), അബ്ദുള്ള ഷെഫീഖ് (0), തയ്യിബ് താഹിർ (13) അസം ഖാൻ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഫസൽഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാൻ, കരീം ജനാത്, നവീൻ ഉൽ ഹഖ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. പരമ്പരയിലെ മൂന്നാം ടി20 നാളെ നടക്കും.