ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ നിർണായക ടോസ് പാക്കിസ്ഥാന്. ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ പാക്കിസ്ഥാൻ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. പാക്കിസ്ഥാൻ രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാൻ, നസീം ഷാ എന്നിവർ തിരിച്ചെത്തി. ഉസ്മാൻ ഖാദിർ എന്നിവർ പുറത്തായി. ശ്രീലങ്ക അവസാനം കളിച്ച ടീമിനെ നിലനിർത്തി. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിക്കുന്ന ചരിത്രമാണ് ദുബായിലെ പിച്ചിനുള്ളത്. സൂപ്പർഫോറിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത കരുത്തിലാണ് ശ്രീലങ്ക കലാശപ്പോരിനൊരുങ്ങുന്നത്.

ആദ്യ കളിയിൽ അഫ്ഗാനോട് തോറ്റ് നാണം കെട്ട ലങ്ക ബംഗ്ലാദേശിനെ ആവേശപ്പോരിൽ മറികടന്നാണ് സൂപ്പർ ഫോറിലെത്തിയത്. സൂപ്പർ ഫോറിൽ കളിച്ച മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്. യുഎഇയിലെ സ്ലോ വിക്കറ്റിൽ ബൗളിങ് മികവും ശ്രീലങ്കയ്ക്ക് കരുത്താകും.

ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമെങ്കിലും സ്ഥിരതയില്ലായ്മ പാക്കിസ്ഥാന് തലവേദന. ഏഷ്യാ കപ്പിന് മുമ്പ് മിന്നുന്ന ഫോമിലായിരുന്ന ക്യാപ്റ്റൻ ബാബർ അസം അപ്രതീക്ഷിതമായി നിറം മങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കക്കെതിരെ നേടിയ 30 റൺസാണ് ടൂർണമെന്റിൽ ബാബറിന്റെ ഉയർന്ന സ്‌കോർ. പേസ് ബൗളർമാരും വെടിക്കെട്ട് ബാറ്റർമാരും പാക്കിസ്ഥാന് മേൽക്കൈ നൽകും. ശ്രീലങ്ക അഞ്ച് തവണയും പാക്കിസ്ഥാൻ രണ്ട് തവണയും നേരത്തെ ഏഷ്യാകപ്പിൽ ചാംപ്യന്മാരായിട്ടുണ്ട്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാൽ മെൻഡിസ്, ധനുഷ്‌ക ഗുണതിലക, ധനഞ്ജയ ഡിസിൽവ, ഭാനുക രജപക്സ, ദസുൻ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്നെ, പ്രമോദ് മധുഷൻ, മഹീഷ് തീക്ഷണ, ദിൽഷൻ മധുഷനക.

പാക്കിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ആസിഫ് അലി, ഖുഷ്ദിൽ ഷാ, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്നൈൻ.