അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. അഡ്ലെയ്ഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വിരാട് കോലി (50), ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63) എന്നിവരുടെ ഇന്നിങ്സാണ് തുണയായത്. ക്രിസ് ജോർദാൻ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

33 പന്തിൽ അഞ്ച് സിക്സും നാല് ബൗണ്ടറിയുമടക്കം 63 റൺസെടുത്ത ഹാർദിക് പാണ്ഡ്യ അവസാന പന്തിൽ ഹിറ്റ് വിക്കറ്റായാണ് പുറത്തായത്. പാണ്ഡ്യ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.40 പന്തുകൾ നേടിയ കോലി ഒരു സിക്സും നാല് ഫോറുമടക്കം 50 റൺസടുത്തു. പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (5) നഷ്ടമായി.ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേർന്ന് സ്‌കോർ 56 വരെയെത്തിച്ചെങ്കിലും സ്‌കോറിങ് വേഗം കുറവായിരുന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.

28 പന്തിൽ നിന്ന് 27 റൺസെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറിൽ ക്രിസ് ജോർദാൻ പുറത്താക്കി. പിന്നീടെത്തിയ ഇന്ത്യയുടെ വിശ്വസ്തനായ താരം സൂര്യകുമാർ യാദവ് 14 റൺസ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി.പിന്നാലെ നാലാം വിക്കറ്റിൽ കോലിക്കൊപ്പം ഹാർദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യൻ സ്‌കോർ അൽപം വേഗത്തിലായത്. ഇരുവരും കൂട്ടിച്ചേർത്ത 61 റൺസാണ് ഇന്ത്യൻ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 18-ാം ഓവറിൽ കോലി മടങ്ങിയതിനു പിന്നാലെ തകർത്തടിച്ച പാണ്ഡ്യയാണ് സ്‌കോർ 111-ൽ എത്തിച്ചത്. ഋഷഭ് പന്ത് ആറ് റൺസെടുത്ത് പുറത്തായി.

രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കേറ്റ ഡേവിഡ് മലാനും മാർക്ക് വുഡും കളിക്കുന്നില്ല. ഫിലിപ് സാൾട്ടും ക്രിസ് ജോർദാനുമാണ് പകരക്കാർ. അതേസമയം ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റമില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് തുടരും. ദിനേശ് കാർത്തിക് തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരിക്കും.