ബംഗളൂരു: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോൽവി വഴങ്ങിയത്. മത്സരത്തിൽ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ലക്നൗ സ്വന്തമാക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 212 എന്ന വിജയലക്ഷ്യം ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്നൗ മറികടക്കുകയായിരുന്നു.

30 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് 19 പന്തിൽ 62 റൺസ് നേടിയ നിക്കോളാസ് പുരാൻ എന്നിവരുടെ തീപ്പൊരു ഇന്നിങ്സുകളാണ് ബാംഗ്ലൂരിൽ നിന്ന് ജയം തട്ടിയെടുത്തത്. 105ന് അഞ്ച് എന്ന തകർന്ന നിലയിൽ നിന്നായിരുന്നു ലക്നൗവിന്റെ ഐതിഹാസിക ഇന്നിങ്സ്. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത വെസ്റ്റ്ഇൻഡീസിന്റെ നിക്കോളാസ് പുരാനാണ് ലക്നൗവിന് വിജയമൊരുക്കിയത്.

സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിങ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ജയിച്ചുവെന്ന് തോന്നിയടത്ത് നിന്നായിരുന്നു ബംഗളൂരു ബൗളിങ് നിര അപ്രതീക്ഷിത തോൽവി വഴങ്ങിയത്. അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലായിരുന്നു കാണികളും. ആ നിരാശ മൊത്തം ആർ.സിബി ആരാധകരുടെ മുഖത്തും പ്രകടമായിരുന്നു.

പലരും സ്റ്റേഡിയത്തിൽ പൊട്ടിക്കരഞ്ഞു. ബാംഗ്ലൂരിന്റെ സൂപ്പർതാരം വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ശർമ്മയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനുഷ്‌കയുടെ മുഖത്തും നിരാശ പ്രകടമായിരുന്നു. ലക്നൗവിന്റെ വിക്കറ്റുകൾ വീണപ്പോൾ ആർത്തുവിളിച്ച ആർ.സി.ബി ആരാധകരുടെ മുഖങ്ങൾ ഇന്നിങ്‌സിന്റെ അവസാനത്തേക്ക് അടുത്തപ്പോൾ വാടുകയായിരുന്നു.

ഹോംഗ്രൗണ്ടായതിനാൽ തന്നെ മത്സരം കാണാൻ ആർ.സി.ബി ആരാധകർ കൂട്ടത്തോടെ എത്തിയിരുന്നു. സ്റ്റേഡിയത്തിലെ അങ്ങിങ് മാത്രമായിരുന്നു ലക്നൗവിന്റെ ആരാധകരുണ്ടായിരുന്നു. ആർ.സി.ബി ആരാധകരുടെ ആർപ്പുവിളികൾ ലക്നൗ താരങ്ങളിൽ അമർഷമുണ്ടാക്കിയിരുന്നു. നായകൻ ഗംഭീർ മത്സര ശേഷം ആർ.സി.ബി ആരാധകരോട് മിണ്ടരുത് എന്ന രീതിയിൽ കാണിക്കുന്നതും കാണാമായിരുന്നു.

അതേസമയം നിരാശയിൽ ആനന്ദം കണ്ടെത്തിയത് ട്രോളന്മാരായിരുന്നു. ആരാധകർ കരയുന്ന ചിത്രങ്ങളെടുത്ത് ട്രോളുകളുണ്ടാക്കി. രസകരമായ അടിക്കുറിപ്പുകളിലൂടെ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്.

ലഖ്‌നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. എം എസ് ധോണി പല സമയത്തും, പ്രത്യേകിച്ച് 2016 ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ സമാനമായ സാഹചര്യത്തിൽ നടത്തിയ മിന്നുന്ന പ്രകടനം ഒന്ന് കണ്ട് നോക്കാനാണ് ആരാധകർ കാർത്തിക്കിനോട് പറയുന്നത്.

ഒരു പടി കൂടെ കടന്ന ദിനേശ് കാർത്തിക്കിന്റെ നിദാഹാസ് ട്രോഫിയിലെ ഫിനിഷിങ് ഭാഗ്യം കൊണ്ട് മാത്രമായിരുന്നുവെന്ന് വരെ ചില ആരാധകർ വിമർശിക്കുന്നുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 212 റൺസ് പിന്തുടർന്ന ലഖ്നൗ സൂപ്പർ ജയന്റ്സ് ഇന്നിങ്സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹർഷൽ പട്ടേലിന്റെ അവസാന ബോളിൽ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് ഉന്നം പിഴച്ചപ്പോൾ ബൈ റൺ ഓടി ആവേശ് ഖാനും രവി ബിഷ്ണോയിയും ലഖ്നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.

അതേ സമയം ആർസിബിക്കെതിരെ അവസാന ഓവർ ത്രില്ലറിൽ വിജയിച്ച് കയറിയിട്ടും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ എൽ രാഹുലിനെ വിമർശനങ്ങൾ കൊണ്ട് മൂടി ആരാധകർ. താരത്തിന്റെ മെല്ലെപോക്കാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ 90 പ്രഹരശേഷിയിലാണോ ടീമിന്റെ നായകൻ കളിക്കേണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. 20 പന്തിൽ 18 റൺസ് മാത്രമാണ് ഇന്നലെ രാഹുലിന് നേടാൻ സാധിച്ചത്.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ലഖ്‌നൗവിന് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ 12-ാം ഓവർ വരെ നായകൻ പിടിച്ചുനിന്നു. എന്നാൽ, തീരെ ഫോമിലല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിം?ഗ്. കെ എൽ രാഹുൽ കൂടുതൽ ഓവറുകളിൽ നിന്നിരുന്നെങ്കിൽ ടീം തോറ്റേനെയെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.