ധാക്ക: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ മലേഷ്യയെ 30 റൺസിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 5.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തു നിൽക്കെ മഴയെത്തി. പിന്നീട് മത്സരം പുനരാരംഭിക്കാൻ കഴിയാഞ്ഞതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 30 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോർ ഇന്ത്യ 20 ഓവറിൽ 181-4, മലേഷ്യ 5.2 ഓവറിൽ 16-2.

മാസ ഏലീസയും(14), എൽസ ഹണ്ടറുമായിരുന്നു ഈ സമയം മലേഷ്യക്കായി ക്രീസിൽ. ക്യാപ്റ്റൻ വിനിഫ്രെഡ് ദുരൈസിംഗത്തിന്റെയും(0), വാൻ ജൂലിയയുടെയും(1) വിക്കറ്റുകളാണ് മലേഷ്യക്ക് തുടക്കത്തിലെ നഷ്ടമായത്. ഇന്ത്യക്കായി ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്വാദും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസാണ് നേടിയത്. സ്മൃതി മന്ഥാനക്ക് പകരം ഇറങ്ങിയ സബിനേനി മേഘന (69), ഷെഫാലി വർമ (33) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്.ഓപ്പണിങ് വിക്കറ്റിൽ ഷെഫാലിക്കൊപ്പം സബിനേനി 116 റൺസാണ് കൂട്ടിചേർത്തത്. 14-ാം ഓവറിലാണ് സഖ്യം പിരിയുന്നത്. ഷെഫാലി 19-ാം ഓവറിലും മടങ്ങി. 39 പന്തിൽ നിന്നാണ് ഷെഫാലി 46 റൺസെടുത്തത്. ഇതിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടുന്നു. റിച്ചാ ഘോഷ് 19 പന്തിൽ 33 റൺസുമായി പുറത്താവാതെ നിന്നു.

ആദ്യ മത്സത്തിൽ ഇന്ത്യ ശ്രീലങ്കയെ 41 റൺസിന് തോൽപ്പിച്ചിരുന്നു. തുടർച്ചയായ രണ്ടാം ജയവുമാി ഇന്ത്യൻ വനിതകൾ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ രണ്ട് കളികളിൽ രണ്ടും തോറ്റ മലേഷ്യ അവസാന സ്ഥാനത്താണ്. രണ്ട് കളികളിൽ രണ്ട് ജയമുള്ള പാക്കിസ്ഥാൻ റൺറേറ്റിൽ ഇന്ത്യയെക്കാൾ മുന്നിലെത്തി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാന് +3.059 നെറ്റ് റൺറേറ്റ് ഉള്ളപ്പോൾ ഇന്ത്യയുടെ നെറ്റ് റൺറേറ്റ് പ്ലസ് ടു.803 ആണ്.