ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോലിയും ബംഗ്ലാദേശ് സ്പിന്നർ തൈജുൽ ഇസ്ലമും തമ്മിൽ മത്സരത്തിനിടെ വാക്‌പോര്. 22 പന്തിൽ ഒരു റണ്ണുമായി കോലി പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം.

മെഹ്ദി ഹസൻ മിർസക്കായിരുന്നു വിക്കറ്റ്. പുറത്തായതിന്റെ നിരാശയിൽ നിൽക്കുന്നതിനിടെ, തൈജുൽ ഇസ്ലാമിന്റെ കൈവിട്ട ആഘോഷമാണ് കോലിയെ ചൊടിപ്പിച്ചത്. ഉടൻ തന്നെ ബംഗ്ലാ നായകൻ ഷാക്കിബ് അൽ ഹസനും അംപയറും ഇടപെട്ടെങ്കിലും തൈജുലുമായി കൊമ്പുകോർത്ത.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ജയത്തിനായി ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ പ്രതിരോധത്തിലാണ്. മൂന്നാംദിനം കളി അവസാനിക്കുമ്പോൾ സന്ദർശകർക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണുള്ളത്. രണ്ടു ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനിയും നൂറു റൺസ് കൂടി വേണം.

അക്സർ പട്ടേൽ (26), ജയ്ദേവ് ഉനദ്കട്ട് (3) എന്നിവരാണ് ക്രീസിൽ. ബംഗ്ലാ കടുവകൾക്കായി മെഹ്ദി ഹസൻ മിറാസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രണ്ട് ദിനം ശേഷിക്കെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് 100 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 231ന് എല്ലാവരും പുറത്തായിരുന്നു. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

സാകിർ ഹസൻ 51 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആർ അശ്വിൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 227നെതിരെ ഇന്ത്യ 314ന് പുറത്തായിരുന്നു.

ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ (2) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഷാക്കിബ് അൽ ഹസന്റെ പന്തിൽ നൂറുൽ ഹസനായിരുന്നു ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വർ പൂജാരയെ (6) മെഹ്ദിയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് പുറത്താക്കി. അടുത്തതായി ശുഭ്മാൻ ഗില്ലാണ് (7) മടങ്ങിയത്. സ്റ്റംപിങ്ങിലൂടെയാണ് ഗില്ലും മടങ്ങുന്നത്.

വിരാട് കോലി (1) മിറാസിന്റെ പന്തിൽ മൊമിനുൾ ഹഖിന് ക്യാച്ച് നൽകി. പിന്നീട് വിക്കറ്റ് പോവാതെ കാത്തത് ഉനദ്കട്ട്- അക്സർ സഖ്യത്തിന്റെ ചെറുത്തുനിൽപ്പാണ്. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറികൾ നേടിയ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ ഇറങ്ങാനുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ.