അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിൽ മത്സരത്തിന്റെ ഗതി നിർണയിക്കുന്നതിൽ പലപ്പോഴും സ്വാധീനം ചെലുത്തിയിട്ടുണ്ട് ടോസിലെ ഭാഗ്യം. ടോസ് നേടുന്ന നായകനും ടീമും പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് ശരിയായ തീരുമാനം കൈക്കൊണ്ടാൽ മത്സരം പാതി ജയിച്ചെന്നു തന്നെ പറയാം. പ്രത്യേകിച്ച് രണ്ടാമത് ബാറ്റിങ് ദുഷ്‌കരമാകുന്ന സാഹചര്യത്തിൽ ടോസ് നേടുവാൻ ഏതൊരു നായകനും ആഗ്രഹിക്കാറുമുണ്ട് താനും.

എന്നാൽ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ടോസ് വീണ സമയത്ത് ആദ്യം സ്‌റ്റേഡിയം നിശബ്ദമായിരുന്നു. ടോസ് ലഭിച്ചത് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മൻസിനാണെന്ന് കണ്ടപ്പോൾ. എന്നാൽ കമ്മിൻസിന്റെ തീരുമാനം അറിഞ്ഞപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമയും തിങ്ങിനിറഞ്ഞ ഗാലറിയും ഞെട്ടിയിട്ടുണ്ടാകണം. ഫീൽഡിങ് തെരഞ്ഞെടുക്കാനായിരുന്നു കമ്മിൻസിന്റെ തീരുമാനം. വരണ്ട വിക്കറ്റായതുകൊണ്ടാണ് ബൗളിങ് എടുത്തതെന്ന് കമ്മിൻസ് വ്യക്തമാക്കി. മാത്രമല്ല, അന്തരീക്ഷത്തിലെ മഞ്ഞും തീരുമാനമെടുക്കാൻ കാരണമായെന്ന് ഓസീസ് ക്യാപ്റ്റൻ.

എന്തായാലും രോഹിത് ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. രോഹിന് വേണ്ടിയുരന്നത് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നതെന്ന് രോഹിത് ടോസ് സമയത്ത് വ്യക്തമാക്കി. പരമാവാധി റൺ നേടുകയാണ് ലക്ഷ്യമെന്നും രോഹിത് കൂട്ടിചേർത്തു. ലോകകപ്പ് ഫൈനലിൽ ടീമിനെ നയിക്കുക സ്വപ്നമായിരുന്നുവെന്നും അതിപ്പോൾ യാഥാർത്ഥ്യമായെന്നും രോഹിത് കൂട്ടിചേർത്തിരുന്നു.

എന്നാൽ ഇന്ത്യ ഏകദിന ഫൈനൽ മത്സരം കളിച്ച നാല് ലോകകപ്പുകളിൽ മൂന്നിലും ഇന്ത്യൻ നായകന്മാർക്ക് ടോസ് നഷ്ടപ്പെടുകയായിരുന്നു. അതിൽ രണ്ട് തവണയും കിരീടം നേടിയിട്ടുമുണ്ട്. അഹമ്മദബാദിൽ ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടപ്പോൾ 2003 ഏകദിന ലോകകപ്പാണ് മിക്ക ക്രിക്കറ്റ് ആരാധകരുടെ മനസിലൂടെ കടന്നുപോയത്.


ജൊഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തന്നെയാണ് നേർക്കുനേർ വന്നത്. സൗരവ് ഗാഗുംലിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. റിക്കി പോണ്ടിംഗായിരുന്നു ഓസീസ് ക്യാപ്റ്റൻ. അന്ന് ടോസ് നേടിയ ഗാംഗുലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യ 125 റൺസിന്റെ തോൽവിയേറ്റുവാങ്ങി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 359 റൺസാണ് ഓസീസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 39.2 ഓവറിൽ 234ന് എല്ലാവരും പുറത്തായി.

ശേഷിക്കുന്ന മൂന്ന് ലോകകപ്പ് ഫൈനലിലും ഇന്ത്യക്ക് ടോസ് നഷ്ടമായി. 1983ൽ വെസറ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടമായി. ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യ 54.4 ഓവറിൽ 183ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ വിൻഡീസിന് 52 ഓവറിൽ 140 റൺസെടുക്കാനാണ് സാധിച്ചത്. 2011ലും ഇന്ത്യക്ക് ടോസ് ലഭിച്ചിരുന്നില്ല. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.2 ഓവറിൽ ലക്ഷ്യം മറികടന്നു.

ഇന്നും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടു. ചരിത്രം ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഓസീസ് ആഗ്രഹിച്ച തുടക്കമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ലഭിച്ചത്. സ്‌കോർബോർഡിൽ 81 റൺസുള്ളപ്പോൾ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ശുഭ്മാൻ ഗിൽ (4), രോഹിത് ശർമ (47), ശ്രേയസ് അയ്യർ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.