ലിസ്‌ബൺ: ലോകകപ്പിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പുറത്തേക്ക്. സൂപ്പർ പരിശീലകൻ ഹോസേ മൗറീഞ്ഞ്യോ ഉൾപ്പടെയുള്ളവരാണ് പകരം പരിഗണനയിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ഒരു ഖേദവുമില്ലെന്നാണ് ഫെർണാണ്ടോ സാന്റോസ് ലോകകപ്പ് ക്വാർട്ടറിലെ തോൽവിക്ക് ശേഷം പറഞ്ഞത്. എന്നാൽ, ഖേദിക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

സാന്റോസിന് പരിശീല സ്ഥാനം തന്നെ നഷ്ടമാകുന്നത് റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിന്റെ പേരിലാകും. പോർച്ചുഗൽ ടീം സെമി കാണാതെ പുറത്തായതെന്നും ആരാധകർക്ക് വിഷയമല്ല. റൊണാൾഡോയെ പുറത്തിരുത്തിയതാണ് അവരെ ചൊടിപ്പിച്ചത്. മത്സരം ഒറ്റയ്ക്ക് മാറ്റി മറിക്കാൻ കെൽപ്പുള്ള റോണോയെ പോലൊരു താരത്തെ മൊറോക്കോയ്‌ക്കെതിരെ വൈകിയിറക്കിയതിന് വലിയ വില നൽകേണ്ടി വന്നുവെന്ന വിമർശനവുമായി ഇതിഹാസ താരം ലൂയിസ് ഫിഗോയും രംഗത്തെത്തിയിരുന്നു.

പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച പരിശീലകനാണ് സാന്റോസ്. അവർക്കാദ്യമായി യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും സമ്മാനിക്കാൻ സൂപ്പർ പരിശീലന് സാധിച്ചിരുന്നു. പക്ഷേ അതൊന്നും റൊണാൾഡോയെ വെറുപ്പിച്ചെന്ന പേരിൽ കണക്കിലെടുക്കില്ല. പുതിയ പരിശീലകനായി പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം തുടങ്ങി കഴിഞ്ഞു. സൂപ്പർ പരിശീലകൻ ഹോസേ മൗറീഞ്ഞോയെ സമീപിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

ഇറ്റാലിയൻ ക്ലബ് റോമയെ പരിശീലിപ്പക്കുന്ന മൗറീഞ്ഞോയെ ആ ക്ലബിനൊപ്പം തുടരുന്നതിനൊപ്പം പോർച്ചുഗൽ ടീമിൽ ഒന്ന് കണ്ണ് വച്ചാൽ മതിയെന്ന ഓഫർ പോലും വച്ചെന്നാണ് വിവരം. റൊണാൾഡോയുമായി അടുത്ത ബന്ധമുള്ളയാണ് ഹോസേ മൗറീഞ്ഞോ.

ഇനി മൗറീഞ്ഞോ നോ പറഞ്ഞാൽ പോർട്ടോ പരിശീലകൻ സെർജിയോ കോൺസൈസോ, മാർസെ പരിശീലകൻ ആന്ദ്രേ വിയ്യാസ് ബോസ് എന്നിവരാണ് പരിഗണനയിലുള്ളത്. പോർച്ചുഗലിന്റെ യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ മാർച്ചിൽ തുടങ്ങും. അതിന് മുമ്പ് പുതിയ കോച്ച് ചുമതലയേൽക്കും. അതും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൂടി ബോധിച്ച ഒരാളാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.