ദോഹ:ലോകകപ്പിലെ ക്വാർട്ടർ പോരാട്ടത്തിന്റെ ആവേശത്തിന് നാളെ കളമുണരുമ്പോൾ അർജന്റീനക്കെതിരായ മത്സരത്തിന്റെ മുന്നൊരുക്കങ്ങളിലാണ് ഡച്ച് പട.പോരിന് മുന്നേയുള്ള വിലയിരുത്തലുകളിൽ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സിയാകും തങ്ങളുടെ ടാർജറ്റെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെതർലൻഡ്‌സ് ഗോൾകീപ്പർ ആന്ദ്രിസ് നോപ്പർട്ട്.ലയണൽ മെസ്സിയും തങ്ങളെപ്പോലെ ഒരു മനുഷ്യനാണ് മെസ്സിക്കും തെറ്റുകൾ സംഭവിക്കാമെന്ന് നോപ്പർട്ട് പറയുന്നു.ലോകകപ്പിന്റെ തുടക്കത്തിൽ അത് നമ്മൾ കണ്ടതാണ്.എല്ലാം അതാത് നിമിഷത്തെ അശ്രയിച്ചാണ് ഇരിക്കുന്നതെന്നും ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ നേരിടുന്നതിന് മുന്നോടിയായി സംസാരിച്ചുകൊണ്ട് നോപ്പർട്ട് പറഞ്ഞു.

ക്വാർട്ടർ പോരാട്ടത്തിന് മുമ്പ് സൂപ്പർ താരം ലയണൽ മെസ്സിയുടെ ദൗർബല്യം വെളിപ്പെടുത്തി നെതർലൻഡ്‌സ് കോച്ച് ലൂയി വാൻ ഗാലും രംഗത്തെത്തി.അർജന്റീനയ്ക്ക് പന്ത് നഷ്ടപ്പെടുമ്പോൾ മെസ്സി കളിയിൽ ഇടപെടുന്നില്ലെന്നാണ് വാൻ ഗാൽ ചൂണ്ടിക്കാട്ടിയത്.എന്നാൽ അപകടകാരിയും ഭാവനാസമ്പന്നനുമായ കളിക്കാരനാണ് മെസ്സിയെന്നും അദ്ദേഹവും പറഞ്ഞുവെക്കുന്നു.

'ഏറ്റവും അപകടകാരിയായ ഭാവനാസമ്പന്നനായ കളിക്കാരനാണ് മെസ്സി. ഒരുപാട് ഗോളവസരങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. സ്‌കോർ ചെയ്യാനും കഴിയുന്നു. എന്നാൽ എതിരാളികൾ പന്ത് കൈവശം വയ്ക്കുമ്പോൾ അദ്ദേഹം കൂടുതൽ ഇടപെടുന്നില്ല. ഇത് ഞങ്ങൾക്ക് അവസരം നൽകും.' - വാൻഗാൽ പറഞ്ഞു.

എന്നാൽ അർജന്റീന മികച്ച ടീമാണെന്നും വ്യക്തമായ പദ്ധതിയുണ്ടെങ്കിൽ മാത്രമേ അവരെപ്പോലുള്ള ഒരു ടീമിനെതിരെ വിജയിക്കാനാകൂയെന്നും നെതർലാൻഡ്‌സ് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും വ്യക്തമാക്കി.