ദോഹ: വാമോസ് മാർട്ടിനസ്.... വാമോസ് അർജന്റീന..... ലോകകപ്പിലെ കരുത്തരുടെ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കിയാണ് അർജന്റീന സെമിയിലേക്ക് മുന്നേറുമ്പോൾ താരമായി എമിലിയാനോ മാർട്ടിനെസ്. ഈ ഗോളിയാണ് മിശിഹയായ മെസ്സിയുടെ ടീമിനെ മുമ്പോട്ട് കൊണ്ടു പോകുന്നത്. ക്വാർട്ടറിൽ രണ്ടുഗോളിന് പിറകിൽ നിന്ന നെതർലൻഡ്സ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചുവന്നു. മെസ്സിയുടെ മിന്നും പ്രകടനമാണ് അർജന്റീനയ്ക്ക് കരുത്തായത്. പക്ഷേ ഓറഞ്ച് പടയുടെ വേഗവും കരുത്തും രണ്ടാം പകുതിയിൽ വില്ലനായി. അപ്പോഴും മെസ്സിയില്ലായിരുന്നുവെങ്കിൽ അർജന്റീനയുടെ പ്രകടനം ദുരന്തമായേനേ. ബ്രസീൽ പുറത്തായതോടെ അർജന്റീനയ്ക്ക് ടൂർണമെന്റ് ഫേവറീറ്റുകളുടെ സ്ഥാനം കിട്ടും. കപ്പുയർത്താൻ ഏറ്റവും സാധ്യതയുള്ള ടീം. പക്ഷേ പ്രതിരോധം ശക്തമാക്കിയാൽ മാത്രമേ അർജൻീനയ്ക്ക് കപ്പുയർത്താനാകൂ. ഫിനിഷിങ് മികവിന് ഡി മരിയയും അനിവാര്യതയാണ്.

അർജന്റീന പൊരുതി കളിച്ചു. പക്ഷേ പന്തടക്കത്തിൽ മുന്നിൽ ഹോളണ്ടെന്ന നെതർലണ്ടിനായിരുന്നു. 45 ശതമാനം സമയവും അവരുടെ കൈയിലായിരുന്നു പന്ത്. അർജന്റീനയ്ക്ക് പന്തു കിട്ടിയത് 39 ശതമാനം സമയവും. എന്നാൽ ഗോൾ മുഖത്തെ ആക്രമണങ്ങളിൽ മെസ്സിയുടെ ടീമിനായിരുന്നു മുൻതൂക്കം. 15 ആക്രമണങ്ങൾ. അതിൽ ആറടികൾ ഗോൾമുഖത്തേക്ക്. മറുഭാഗത്ത് അഞ്ചവസരങ്ങളാണ് ഹോളണ്ട് ഉണ്ടാക്കിയത്. രണ്ടടി മാത്രമാണ് ഗോൾ പോസ്റ്റിലേക്ക് എത്തിയത്. അത് ഗോളാവുകയും ചെയ്തു. പക്ഷേ പെനാൽട്ടിയിൽ ഗോളിയുടെ ഇടപെടൽ രീതി മാറി. ആദ്യ രണ്ടു കിക്കു തന്നെ തട്ടിയകറ്റി. ഇതോടെ അർജന്റീന മുമ്പോട്ട് കുതിച്ചു. സെമിയിൽ ക്രൊയേഷ്യയാണ് എതിരാളികൾ. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ഏവരും പ്രതീക്ഷിച്ചത് അർജന്റീന-ബ്രസീൽ ഫൈനലാണ്. പക്ഷേ ക്രൊയേഷ്യൻ കരുത്ത് അതിനെ അപ്രസക്തമാക്കി. പക്ഷേ ഓറഞ്ച് പടയുടെ വീര്യം അർജന്റീനിയൻ ഫുട്‌ബോൾ സൗന്ദര്യത്തെ നിഷ്പ്രഭമാക്കിയില്ല. അങ്ങനെ ഒരു ലാറ്റിൻ അമേരിക്കൻ ടീം ദോഹയിൽ മുമ്പോട്ട് നീങ്ങി.

പെനാൽറ്റി ഷൂട്ടൗട്ടിൽ എണ്ണം പറഞ്ഞ രണ്ട് കിക്കുകൾ ഇടത്തോട്ടും വലത്തോട്ടും ചാടി കുത്തിയകറ്റിയ മാർട്ടിനസിന്റെ മിടുക്കിലാണ് ഡച്ച് പടയെ മറികടന്ന് ലോകകപ്പിന്റെ സെമിഫൈനലിൽ അർജന്റീന എത്തുന്നത്. ആവേശക്കൊടുമുടി കയറിയ വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ കണ്ണീരുകുടിപ്പിച്ച് മെസ്സിയും സംഘവും സെമി ഫൈനലിലേക്ക്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന വിജയം നേടിയത്. 4-3 എന്ന സ്‌കോറിനാണ് വിജയം. നെതർലൻഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോൾ അർജന്റീനയുടെ നാലാം കിക്കാണ് ലക്ഷ്യം കാണാതെ പോയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഗോളവസരങ്ങൾ അർജന്റീനയ്ക്ക് കൂടാൻ കാരണം മെസ്സിയെന്ന താരത്തിന്റെ സാന്നിധ്യമാണ്. പരുക്കൻ കളിയിലേക്ക് പലപ്പോഴും മത്സരം നീണ്ടു. എട്ട് അർജന്റീനിയൻ താരങ്ങൾക്ക മഞ്ഞ കാർഡ് കിട്ടി. അതുകൊണ്ട് തന്നെ ആഗ്രഹിച്ച തരത്തിൽ സബ്‌സ്റ്റിയൂട്ടിനെ ഇറക്കാനുമായില്ല. ഡി മരിയയെ അവസാന നിമിഷത്തിലാണ് ഗ്രൗണ്ടിൽ ഇറക്കാനായത്. മെസ്സിയും ഡി മരിയയും ഒരുമിച്ച് കളിച്ചാൽ നിർണ്ണായക പോരാട്ടങ്ങളിൽ അർജന്റീനിയൻ ആക്രമണങ്ങൾക്ക് കരുത്തു കൂടും. പരിക്കിൽ നിന്ന് പൂർണ്ണ മോചിതനായി ഡി മരിയ സെമിയിൽ മുഴുവൻ സമയം കളിക്കേണ്ടത് ടീമിന് അനിവാര്യതയാണ്.

മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് അർജന്റീനൻ നായകൻ തിളങ്ങിയത്. മത്സരത്തിൽ ഗോൾ നേടിയതോടെ ലോകകപ്പിൽ മെസ്സിയുടെ ആകെ ഗോൾ നേട്ടം പത്തായി. ഇതോടെ ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി. ബാറ്റിസ്റ്റ്യൂട്ടയും പത്ത് ഗോളുകളാണ് അർജന്റീനയ്ക്കായി നേടിയത്. മേജർ ടൂർണമെന്റിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പവും മെസ്സിയെത്തി. 23-ഗോളുകളാണ് ഇരുവരും നേടിയത്.

നേരത്തേ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോൾനേട്ടത്തെ മെസ്സി മറികടന്നിരുന്നു. പ്രൊഫഷണൽ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പ് നോക്കൗട്ട് സ്റ്റേജിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു അത്.

സെമിയിൽ ക്രൊയേഷ്യ

നിശ്ചിത സമയത്ത് അർജന്റീനയ്ക്കായി നഹ്വെൽ മൊളീന്യയും നായകൻ ലയണൽ മെസ്സിയും ലക്ഷ്യം കണ്ടപ്പോൾ നെതർലൻഡ്സിനായി വൗട്ട് വെഗോർസ്റ്റ് ഇരട്ട ഗോളുകൾ നേടി. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ലയണൽ മെസ്സി, ലിയാൻഡ്രോ പെരെഡെസ്, ഗോൺസാലോ മോണ്ടിയൽ, ലൗട്ടാറോ മാർട്ടിനെസ് എന്നിവർ ലക്ഷ്യം കണ്ടു. ടിയൂൻ കൂപ്പ്മെയ്നഴ്സ്, വൗട്ട് വെഗോർസ്റ്റ്, ലൂക്ക് ഡിയോങ് എന്നിവർ ലക്ഷ്യം നേടി. 2014ലെ സെമിയുടെ കാർബൺ കോപ്പിയായി ഇത്തവണത്തെ ഖത്തറില ക്വാർട്ടർ. അന്നും ഡച്ച് പടയെ ഷൂട്ടൗട്ടിലായിരുന്നു അർജന്റീന കീഴടക്കിയത്. സെമി ഫൈനലിൽ ക്രൊയേഷ്യയാണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 35-ാം മിനിറ്റിൽ നെതർലൻഡ്സ് പ്രതിരോധപ്പൂട്ട് പൊളിച്ചുകൊണ്ട് അർജന്റീന ഗോൾവലകുലുക്കി. നഹ്വെൽ മൊളീനയാണ് ആൽബിസെലസ്റ്റസിനുവേണ്ടി ഗോളടിച്ചത്. ലയണൽ മെസ്സിയുടെ ലോകോത്തരമായ പാസിൽ നിന്നാണ് ഗോൾ പിറന്നത്. നെതർലൻഡ്സ് പ്രതിരോധത്തിനിടയിലൂടെ തികഞ്ഞ ദീർഘവീക്ഷണത്തോടെ മെസ്സി നൽകിയ പാസ് സ്വീകരിച്ച മൊളീന വാൻ ഡൈക്കിന്റെയും നൊപ്പർട്ടിന്റെയും വെല്ലുവിളി മറികടന്ന് വലകുലുക്കി.

പിന്നാലെ മികച്ച മുന്നേറ്റവുമായി നാല് പ്രതിരോധതാരങ്ങളെ മറികടന്ന് മെസ്സി ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ അത് കൈയിലൊതുക്കി. 45-ാം മിനിറ്റിൽ ഗാക്പോയുടെ ഫ്രീകിക്ക് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കൈയിലൊതുക്കി. പിന്നാലെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ പന്തുമായി കുതിച്ച മെസ്സിയെ ബോക്സിന് തൊട്ടുപുറത്തുവെച്ച് നെതർലൻഡ്സ് പ്രതിരോധം വീഴ്‌ത്തി. പിന്നാലെ ഫ്രീകിക്കും ലഭിച്ചു. മെസ്സിയുടെ കിക്ക് വലയെ തൊട്ടുരുമ്മിയാണ് കടന്നുപോയത്.

71-ാം മിനിറ്റിൽ അക്യൂനയെ ബോക്സിനകത്തുവെച്ച് ഡംഫ്രിസ് ഫൗൾ ചെയ്തതിനെത്തുടർന്ന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മെസ്സിക്ക് തെറ്റിയില്ല. ഈ ഗോളോടുകൂടി ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോഡിനൊപ്പം മെസ്സിയെത്തി. അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് നെതർലൻഡ്സ് ഒരു ഗോൾ തിരിച്ചടിച്ചു. 83-ാം മിനിറ്റിൽ വൗട്ട് വെഗോർസ്റ്റാണ് നെതർലൻഡ്സിനായി വലകുലുക്കിയത്. അത്യുഗ്രൻ ഹെഡ്ഡറിലൂടെയാണ് ഗോൾ പിറന്നത്. െ

ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിലാണ് ഗോൾ പിറന്നത്. അനാവശ്യമായി അർജന്റീന വഴങ്ങിയ ഒരു ഫ്രീകിക്കാണ് മത്സരത്തിൽ വഴിത്തിരിവായത്. വെഗോർസ്റ്റിനെ ബോക്സിന് തൊട്ടുമുന്നിൽ വെച്ച് പെസറെല്ലയും പരെഡെസും വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി ഫ്രീകിക്ക് വിധിച്ചത്. കൂപ്പ്മെയ്നേഴ്സാണ് കിക്കെടുത്തത്. നേരിട്ട് പോസ്റ്റിലേക്ക് കിക്കെടുക്കുന്നതിന് പകരം കൂപ്പ്മെയ്നഴ്സ് പന്ത് അർജന്റീന പ്രതിരോധമതിലിനിടയിലൂടെ വെഗോർസ്റ്റിന് നൽകി. തന്ത്രപരമായി നീക്കം നടത്തിയ കൂപ്പ്മെയ്നേഴ്സിന്റെ പാസ് സ്വീകരിച്ച വെഗോർസ്റ്റ് ഗോൾകീപ്പർ മാർട്ടിനെസ്സിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. പിന്നെ പെനാൽട്ടി ഷൂട്ടൗട്ടിലേക്കും.

മഞ്ഞക്കാർഡിന്റെ ക്വാർട്ടർ

അധികസമയവും കഴിഞ്ഞ് അർജന്റീന ജയിച്ച മത്സരത്തിനു മറ്റൊരു റെക്കാർഡ് കൂടിയുണ്ടായി. ഏറ്റവുമധികം മഞ്ഞക്കാർഡ് പുറത്തെടുത്ത ലോകകപ്പ് മത്സരമെന്ന റെക്കോർഡാണ് പിറന്നത്. സ്‌പെയിൻകാരനായ മത്യോ ലഹോസാണ് മത്സരം നിയന്ത്രിച്ചത്. മെസ്സിയും അർജന്റീന കോച്ച് സ്‌കലണിയും അടക്കം 19 പേർക്കാണ് അദ്ദേഹം മഞ്ഞക്കാർഡ് കാണിച്ചത്.

2006 ജർമൻ ലോകകപ്പിൽ പോർച്ചുഗലും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുറത്തെടുത്ത 16 മഞ്ഞക്കാർഡുകളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.