ദോഹ: ജെഴ്സി നിലത്തിട്ട് ചവിട്ടിയെന്ന വിവാദത്തിൽ ലയണൽ മെസ്സിക്ക് പിന്തുണയുമായി മെക്സിക്കൻ ക്യാപ്റ്റൻ ആന്ദ്രെ ഗ്വർദാദോ. തനിക്ക് മെസ്സിയെ നന്നായി അറിയാമെന്നും വിയർത്ത് നനഞ്ഞ ജെഴ്സി നിലത്തിടുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസ്സിങ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സർ കനേലോ അൽവാരസിന് അറിയില്ലെന്നും ഗ്വർദാദോ പറഞ്ഞു.അർജന്റീന- മെക്‌സിക്കോ മത്സരത്തിന് പിന്നാലെ മെസ്സിക്കെതിരേ ഭീഷണിയുമായി അൽവാരസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഗ്വർദാദോയുടെ പ്രതികരണം.

വിയർപ്പ് പറ്റി നനഞ്ഞ ജെഴ്സി അത് എതിരാളിയുടേയോ, സ്വന്തം ജെഴ്സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവെന്ന് മെസ്സിയെ പിന്തുണച്ചുകൊണ്ട് ആന്ദ്രെ ഗ്വർദാദോ പറഞ്ഞു. ആ ജെഴ്സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസ്സിങ് റൂം എന്താണെന്ന് കനേലോ അൽവാരസിന് അറിയില്ലെന്നും ഇത് വളരെ ബാലിശമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മെക്‌സിക്കോക്കെതിരായ മത്സരം വിജയിച്ച് പ്രീ ക്വാട്ടർ സാധ്യതകൾ ഉയർത്തിയതിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ മെസ്സിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ സമയം മെക്‌സിക്കോയുടെ ജെഴ്‌സിയും പതാകയും മെസ്സി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു ആരോപണം. ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചാണ് കനേലോ അൽവാരസ് ആരോപണവുമായി രംഗത്തെത്തിയത്.

'ഞങ്ങളുടെ കൊടിയും ജെഴ്‌സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ', അൽവാരസ് ട്വീറ്റ് ചെയ്തു. 'എന്നെ കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. ഞാൻ എങ്ങനെയാണോ അർജന്റീനയെ ബഹുമാനിക്കുന്നത്, അതുപോലെ നിങ്ങൾ മെക്‌സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്റീന എന്ന രാജ്യത്തെ കുറിച്ചല്ല, മെസ്സിയെ കുറിച്ച് മാത്രമാണ് പറയുന്നത്', അൽവാരസ് കുറിച്ചു.