തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവുമധികം നിധിശേഖരമുള്ള ക്ഷേത്രമാണ്. ശതകോടികളുടെ ആസ്തിയുള്ള ക്ഷേത്രം. എന്നാൽ, അത്തരമൊരു ആരാധനാലയം ആയിട്ടും നിത്യച്ചെലവിന് വകയില്ലാത്ത നിലയിലാണ് ക്ഷേത്രത്തിലെ കാര്യങ്ങൾ. ദൈനംദിന ചെലവ്ക്കായി ക്ഷേത്രത്തിന് വകയില്ലാത്ത അവസ്ഥയിലാണിപ്പോൾ.

പ്രശസ്തിയുടെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ഒന്നാമത്തെ ക്ഷേത്രങ്ങളിലൊന്നായി ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മാറുകയും ചെയ്തു. ആറ് രഹസ്യ നിലവറകളിൽ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോൾ ലഭിച്ചത് സ്വർണക്കീരിടവും രത്നങ്ങളുമടക്കം ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തിയിരുന്നു. സമ്പത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ വിസ്മയിപ്പിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദൈനംദിന ചെലവിന് ഇപ്പോൾ കടമെടുക്കേണ്ട അവസ്ഥയാണ്.

പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പത്മനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്. എന്നാൽ വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനും ഇടയിൽ ആണെന്നാണ് ഭരണ സമിതി വ്യക്തമാക്കുന്നത്.

ഇപ്പോൾ ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും ശ്രീപത്മനാഭക്ഷേത്രം നിത്യനിദാനച്ചെലവിനായി കടമെടുക്കുകയാണ്. പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സർക്കാരിനോട് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പ അനുവദിക്കണമെന്നു സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. 2021 മേയിൽ ആണ് സർക്കാരിന് കത്തയച്ചത്. ഇപ്പോഴാണ് സർക്കാർ ഇതിൽ തീരുമാനമെടുത്ത്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതു കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പലിശരഹിത വായ്പയായാണ് തുക അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്.

നിത്യച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം പെൻഷൻ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപ വേണ്ടിവരും. മണ്ഡലകാലം ആയിട്ടുപോലും ഇപ്പോൾ 2.5 ലക്ഷം രൂപയാണ് ദിവസ വരുമാനം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2011 ജനുവരി 31 ന് ക്ഷേത്രം ഏറ്റെടുക്കുവാൻ ഹൈക്കോടതി കേരളാ സർക്കാരിനു നിർദ്ദേശം നൽകുകയുണ്ടായി. എന്നാലിത് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഇതോടെയാണ് ലോകത്തെ അതിശയിപ്പിച്ച നിധി ശേഖരം ലോകം അറിഞ്ഞത്.