കോഴിക്കോട്: ഫോൺ വിളി വിവാദത്തിൽ അകപ്പെട്ട മുകേഷ് എം എൽ എയെ പിന്തുണച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻപ്പിള്ള. സ്വന്തം നാട്ടിലെ എം എൽ എ ആരാണെന്ന് ചോദിക്കുമ്പോൾ അറിയില്ല എന്ന് പറഞ്ഞാൽ ആ കുട്ടിയെ പിടിച്ച് ഉമ്മ വയ്ക്കുകയാണോ വേണ്ടതെന്നായിരുന്നു പിള്ളയുടെ ചോദ്യം. അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കോഴിക്കോട് ബഷീർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ശ്രീധരൻപ്പിള്ളയുടെ പരാമർശം. എം എൽ എയെ അറിയാത്ത കുട്ടിയോട് നിന്നെ ചൂരൽ കൊണ്ട് അടിക്കണമെന്നായിരുന്നു മുകേഷ് പറഞ്ഞത്.ഒരു എം എൽ എയെ കുട്ടി വിളിച്ചു. വിളിച്ച കുട്ടി ഫോൺ റെക്കോർഡ് ചെയ്തിട്ടുണ്ട്. വിളിച്ച് പ്രശ്നം പറയുന്നതിന് പകരം അത് റെക്കോഡ് ചെയ്യുന്നതിലേക്ക് പത്താം ക്ലാസ് വിദ്യാർത്ഥി മാറുമ്പോൾ രാഷ്ട്രീയത്തിനപ്പുറം നമ്മൾ ചിന്തിക്കേണ്ട വിഷയമുണ്ട്.

സാമൂഹിക ജീവിതത്തിൽ, ഒരു ജനാധിപത്യ വ്യവസ്ഥയിൽ വളർന്നുവരുന്ന കുട്ടികൾ എങ്ങോട്ടേക്ക് പോകുന്നുവെന്ന വിഷയം നമ്മൾ എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടിൽ മുന്നോട്ട് പോകുമ്പോൾ തെറ്റുകൾ കുന്നുകൂടുകയാണെന്നും ശ്രീധരൻപ്പിള്ള പറഞ്ഞു.