തൃശൂർ : വീണ്ടും ശ്രീജിത്ത് രവി. സ്‌കൂൾ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തു. തൃശൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നടൻ ടിജി രവിയുടെ മകനാണ് ശ്രീജിത്ത് രവി. ജൂലൈ നാലിനാണ് കേസ്. ശ്രീജിത്ത് രവി കുറ്റസമ്മതം നടത്തി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമാണ് ശ്രീജിത്ത് രവിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിലാണ് നടൻ ശ്രീജിത്ത് രവി അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തൃശൂർ അയ്യന്തോളിലാണ് സംഭവം. തൃശൂർ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അയ്യന്തോളിലെ എസ്എൻ പാർക്കിനു സമീപം കാർ നിർത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ജൂലൈ നാലിനാണ് കേസിന് അസ്പദമായ സംഭവം നടന്നത്.

2016 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്നും കേസിൽ തെളിവുകൾ മറച്ചുവച്ച് പഴുതുകൾ ഏറെയുള്ള എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ശ്രീജിത്ത് രവിയെ ജയിലിൽ അടച്ചില്ല. ഇതേ രീതിയാണ് ഇപ്പോഴും തുടരുന്നത്.

2016ലും ശ്രീജിത് രവിക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്‌സോ നിലനിൽക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ പ്രൊസിക്യൂഷൻ ഒത്തുകളിച്ചെന്നും പരാതിയുണ്ടായിരുന്നു. അന്ന് കോടതിയിൽ വളരെ ദുർബലമായ വാദങ്ങൾ ഉയർത്തിയ പ്രൊസിക്യൂഷൻ ശ്രീജിത് രവിക്ക് ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതുമില്ല. ഇതെല്ലാം വിവാദമായിരുന്നു. ഇതേ നടനാണ് വീണ്ടും നഗ്നതാ പ്രദർശന ആരോപണത്തിൽ കുടുങ്ങുന്നതെന്നതാണ് വസ്തുത.

പാലക്കാട് പല്ലശ്ശനയിലെ മീൻകുളത്തി ക്ഷേത്രത്തിന് സമീപത്തെ ലൊക്കേഷനിൽ നിന്ന് ശ്രീജിത്ത് രവിയെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒറ്റപ്പാലം എസ്‌ഐ ആദംഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്ത് രവിയെ അന്ന് കസ്റ്റഡിയിലെടുത്തത്. 2016 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്‌നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയുമായിരുന്നുവെന്നാണ് അന്നുയർന്ന പരാതി. ഇതു തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്.

കുട്ടികൾ ബഹളംവച്ചതോടെ അന്ന് ഇയാൾ പെട്ടെന്നു കാർ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ നമ്പർ കാർ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു. പത്തിരിപ്പാലയിൽ സ്‌കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ കേരള പൊലീസ് ആക്ട് 119B, 509 IPC പ്രകാരം ഒറ്റപ്പാലം പൊലീസ് കേസെടുത്തിരുന്നു.

2016ൽ പെൺകുട്ടികളെ ഡെസ്റ്റർ വാഹനത്തിൽ ( KL-08BE-9054)പിൻതുടർന്ന് നടൻ നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. സംഭവം അറിഞ്ഞ ഉടനെ വൈസ് പ്രിൻസിപ്പലിന്റെ ഭർത്താവും സംഘവും ശ്രീജിത്ത് രവിയെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു നടൻ. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയതിനെ തുടർന്ന് വിഗ്ഗ് വച്ചാണത്രെ ശ്രീജിത്ത് രവി എത്തിയത്. എന്നാൽ വൈസ് പ്രിൻസിപ്പലിന്റെ ഭർത്താവ് നടനെ തിരിച്ചറിഞ്ഞു. വിഗ്ഗ് ഊരി മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.