കൊച്ചി: കുറച്ചു കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമല്ലെന്നും നാളെ  മുതൽ സജീവമാകുന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ആർ ശ്രീകണ്ഠൻ നായരുടെ പ്രഖ്യാപനം.  നാളെ വൈകിട്ട് നാലുമണിക്ക് ലൈവിൽ വരുമെന്നും സോഷ്യൽ മീഡിയയിലൂടെ സംവദിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി പറയുമെന്നും പറഞ്ഞു. 24 ന്യൂസിന് എതിരെ നിരവധി വിവാദങ്ങൾ ഉയരുന്നുണ്ട്. എസ് വി പ്രദീപിന്റെ മരണത്തിൽ ശ്രീകണ്ഠൻ നായരുടെ പങ്ക് അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയിലുമുണ്ട്. ഇതിനൊപ്പം 24ന്യൂസിലെ ചീഫ് സി ഉണ്ണികൃഷ്ണന്റെ ഭാര്യ സിജി പി ചന്ദ്രൻ നൽകിയ പരാതിയും ചർച്ചയിലുണ്ട്. അതിനിടെ 24 ന്യൂസിൽ സിജി അതിക്രമിച്ച് കയറിയെന്ന് ചാനലിലെ വാർത്താ അവതാരകയായ സുജയ്യയും പൊലീസിൽ കേസ് കൊടുത്തു.

നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. ഈ റോമാ നഗരം ഒരു ദിനം കൊണ്ട് നിർമ്മിച്ചതല്ല...... തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് തെറിക്കട്ടേ..... ഇതാണ് ശ്രീകണ്ഠൻനായർക്ക് കുറച്ചു ദിവസം മുമ്പ് ചാലിലൂടെ വിശദീകരിച്ചത്. ഇതിനൊപ്പം ആത്മകഥാ രചനയുടെ വിശദാംശങ്ങളു പുറത്തു വിട്ടു. ശബരിമല ചെമ്പോലയില് കേസും വിവാദവും ആയതോടെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വെടിപൊട്ടിച്ച് പിടിച്ചു നിൽക്കാനായിരുന്നു ശ്രീകണ്ഠൻനായരുടെ നീക്കം. നവംബർ 1 മുതൽ 38 കൊല്ലത്തെ മാധ്യമാനുഭവം ശ്രീകണ്ഠൻ നായർ പ്രസിദ്ധപ്പെടുത്തി തുടങ്ങും.

ഒരു ടിവി അവതാരകന്റെ കുമ്പസാരമെന്നാകും ആത്മകഥയുടെ പേര്. 30 കൊല്ലത്തെ യാത്രയ്ക്കിടെ കണ്ട കൊട്ടാര വിപ്ലവങ്ങളും മാധ്യമ ഗൂഢാലോചനയും എല്ലാം എഴുതുമെന്ന് പറയുന്നു. എന്നാൽ എല്ലാം എഴുതാനാകുമോ എന്ന് ഉറപ്പില്ലെന്ന സമ്മതവും. മാധ്യമ രംഗത്തെ കള്ളനാണയങ്ങളെ തുറന്ന് കാണിക്കുന്നതാകും തന്റെ ആത്മകഥാ ബ്ലോഗെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. സത്യമേ എഴുതൂവെന്നും കൂട്ടി ചേർത്തു. ബ്ലോഗിൽ എഴുന്ന ആത്മകഥ പിന്നീട് പുസ്തക രൂപത്തിലാക്കുമെന്നും ശ്രീകണ്ഠൻ നായർ ഷോയിൽ വിശദീകരിച്ചിട്ടുണ്ട്. സങ്കീർണ്ണതയുണ്ടാക്കൽ അല്ല ലക്ഷ്യമെന്നാണ് പറയുന്നത്. കണ്ടു മുട്ടിയ കള്ളനാണയങ്ങളെ തുറന്നു കാണിക്കുമെന്ന് പറയുന്ന ആത്മകഥ കേരള പിറവി ദിനത്തിൽ എത്തും. ഇപ്പോഴാണ് അതിന് സമയം കിട്ടിയതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

1984 നവംബർ 27നാണ് താൻ മാധ്യമ പ്രവർത്തനം തുടങ്ങിയത്. അതിന് മുമ്പ് അച്ഛൻ റേഷൻ കടയിൽ കണക്കെഴുതാൻ ഇരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ ഷോയിൽ ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. അന്ന് എല്ലാ സഹായവും ചെയ്ത വ്യക്തിയുടെ ചരമവാർത്തയും അവതരിപ്പിച്ചാണ് ജീവിത പ്രാരാബ്ദങ്ങൾ വിശദീകരിച്ചത്. അതിന് ശേഷം നാടകീയമായാണ് മാധ്യമ ലോകത്തെ കള്ളനാണയങ്ങളെ തുറന്നു കാണിക്കാനുള്ള ആത്മകഥാ പ്രഖ്യാപനം വരുന്നത്. ഇന്നത്തെ ഷോയിലും ശബരിമല ചെമ്പോലയിലെ വിവാദങ്ങൾ ശ്രീകണ്ഠൻ നായർ വിട്ടുകളയുകയും ചെയ്തു.

ശബരിമലയിലെ ചെമ്പോല വിവാദം 24 ന്യൂസിനെ വെട്ടിലാക്കിയിരുന്നു. മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടവും മോൻസൺ മാവുങ്കൽ കേസിൽ സഹീൻ ആന്റണിയും പെട്ടത് വിവാദമായിരുന്നു. ഈ വിവാദങ്ങളിൽ ഉഴലുന്ന 24 ന്യൂസിന്റെ ഇമേജ് തിരിച്ചു പിടിക്കാൻ കൂടിയാണ് ശ്രീകണ്ഠൻ നായരുടെ ആത്മകഥാ എഴുത്തെന്നാണ് സൂചന. പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൻ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ എസ് വി പ്രദീപ് വിവാദവും. ഈ സാഹചര്യത്തിലാണ് ലൈവിൽ വരുന്നത്. ലൈവിൽ ചെമ്പോല ചോദ്യങ്ങളോട് ശ്രീകണ്ഠൻ നായർ എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. മുട്ടിൽ മരം മുറിയിലും 24 ന്യൂസ് പ്രതിസ്ഥാനത്താണ്.