തിരുവനന്തപുരം: ഡോക്ടർ എന്ന നിലയിലാണ് മോൻസൺ മാവുങ്കലിനെ കാണാൻ പോയതെന്ന് നടൻ ശ്രീനിവാസൻ. അയാളുമായി മററ് ഒരുതരത്തിലുള്ള ബന്ധവും ഇല്ല. പരിചയപ്പെടുമ്പോൾ അയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ല.

ശ്രീനിവാസന്റെ വാക്കുകൾ:

'മോൻസണെ പരിചയപ്പെടുത്തിയത് പ്രൊഡക്ഷൻ കൺട്രോളറായ ഒരു സുഹൃത്താണ്. ഡോക്ടർ എന്ന് അറിഞ്ഞതോടെയാണ് കാണാൻ പോയത്. അന്ന് ഡോക്ടറായിരുന്നു. ഇപ്പോൾ ഡോക്ടറാണോ എന്നറിയില്ല. ഡോക്ടറെ കാണാൻ പോകുന്നതിൽ തെറ്റില്ലല്ലോ. അവിടെയെത്തിയപ്പോൾ അദ്ദേഹം പുരാവസ്തുക്കളെ കുറിച്ചൊന്നും എന്നോട് പറഞ്ഞില്ല. എന്റെ രോഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. ഹരിപ്പാടുള്ള ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയാൽ നന്നായിരിക്കും എന്നും പറഞ്ഞു.

ഡോക്ടറായതിനാൽ പറഞ്ഞതിൽ വിശ്വാസം തോന്നി. ആശുപത്രിയിൽ വിളിച്ച് ഏർപ്പാടാക്കിയതും മോൻസണാണ്. ഞാനറിയാതെ ചികിത്സയ്ക്കുള്ള പണവും ആശുപത്രിയിൽ നൽകി. അതിനുശേഷം അയാളെ ഇതുവരെ കണ്ടിട്ടില്ല. മോൻസന്റെ വീട്ടിൽ പോയപ്പോൾ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു. അത് ടിപ്പുവിന്റെ സിംഹാസമാണെന്നൊന്നും ആരും പറഞ്ഞില്ല. അതിൽ ഇരുന്നപ്പോൾ ആരോ ഫോട്ടോ എടുത്തു. ടിപ്പുവിന്റെ സിംഹാസനത്തിൽ ഇരുന്ന സുഖമൊന്നും എനിക്ക് കിട്ടിയില്ല' ശ്രീനിവാസൻ പറഞ്ഞു.

മോൻസണെതിരെ പരാതി കൊടുത്തവരിൽ രണ്ടുപേർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്. ഒരാൾ സ്വന്തം അമ്മാവന്റെ കോടികളാണ് പറ്റിച്ചത്. പണത്തിന് അത്യാർത്തിയുള്ളവരല്ലാതെ ആരും ചതിയിൽ പെട്ടിട്ടില്ല. പത്തുകോടി കടമെടുത്ത് 50 കോടി അടിച്ചുമാറ്റാനുള്ള അത്യാർത്തിയാണ് . സിനിമയെടുക്കാൻ തന്റെ സുഹൃത്തിന് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു - ശ്രീനിവാസൻ പറഞ്ഞു.

ടിപ്പുസുൽത്താന്റെ സിംഹാസനം എന്ന് മോൻസൺ പ്രചരിപ്പിച്ചിരുന്ന കസേരയിൽ ശ്രീനിവാസൻ ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നടൻ ടോവിനോ തോമസ്, നടിമാരായ മംമ്ത മോഹൻദാസ്, പേർളി മാണി, എന്നിവർക്കൊപ്പം ഉള്ള മോൻസന്റെ ചിത്രങ്ങളും പുറത്തുവനവന്നിരുന്നു. നടൻ ബാലയുമായുള്ള മോൻസന്റെ അടുപ്പവും വിവാദമായി.