തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ ഉന്നതൻ ഉണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലാണ് സ്പീക്കർ ശ്രീരാമകൃഷ്ണന് വിനയാകുന്നത്. സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന നേതാവ് ഔദ്യോഗിക വസതിയിൽ വച്ചാണ് ബാഗിൽ തങ്ങൾക്കു പണം നൽകിയതെന്നും അതു യുഎഇ കോൺസുലേറ്റിലെ ഉന്നതോദ്യോഗസ്ഥനു കൈമാറിയെന്നും സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സരിത്തും കസ്റ്റംസിനു മൊഴി നൽകിയെന്ന് ആദ്യം റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. ഇതിന് പിന്നാലെ സംശയ നിഴലിലുള്ളത് സ്പീക്കറാണെന്ന് മറുനാടനും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴും സ്പീക്കർക്കെതിരെ കസ്റ്റംസ് തീരുമാനമൊന്നും എടുത്തിട്ടില്ല. സ്പീക്കറുടെ മൊഴി പരിശോധിച്ച ശേഷമേ തീരുമാനങ്ങൾ ഉണ്ടാകൂ. അന്വേഷണത്തെ വഴി തെറ്റിക്കാനാണോ സ്വപ്‌നയും സരിത്തും ഇങ്ങനെ പറഞ്ഞതെന്ന സംശയവും കസ്റ്റംസിനുണ്ട്. പ്രതികൾ മൊഴി നൽകിയതിനാൽ ചോദ്യം ചെയ്യൽ എന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. എന്നാൽ ഈ ആരോപണത്തിൽ പ്രാഥമിക തെളിവുകൾ കസ്റ്റംസ് ശേഖരിച്ചതായും സൂചനയുണ്ട്. വിവിഐപിയുമായി ബന്ധപ്പെട്ട് പേരു വയ്ക്കാതെ മനോരമയും കൗമുദിയും നിരന്തര വാർത്തകൾ കൊടുത്തിരുന്നു. സംശയ മുനയിലുള്ളത് സ്പീക്കറാണെന്ന് വ്യക്തമായി പറഞ്ഞത് മറുനാടൻ മാത്രമായിരുന്നു.

ഗസലിനോട് താൽപ്പര്യമുള്ള നേതാവെന്ന വിശേഷണവും ഉന്നതന് മനോരമ കൊടുത്തിരുന്നു. പേട്ടയിലെ ഒരു ഫ്ളാറ്റിൽ ചെല്ലാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നു സ്വപ്ന പറയുന്നു. നാലാം നിലയിലെ ഫ്ളാറ്റിൽ സരിത്തിനെയും കൂട്ടി ചെല്ലുമ്പോൾ അദ്ദേഹം ഗസൽ കേട്ടിരിക്കുകയായിരുന്നു. അവിടെനിന്നു സ്വപ്നയുടെ വാഹനത്തിലാണ് ഔദ്യോഗിക വസതിയിലേക്കു പോയത്. ഔദ്യോഗിക വസതിയിൽവച്ച് നേതാവ് എടുത്തുകൊണ്ടുവന്ന ബാഗ് സ്വപ്ന വാങ്ങി തന്നെ ഏൽപിച്ചുവെന്നും കോൺസുലേറ്റിലെ ഉന്നതനു നൽകണമെന്നു പറഞ്ഞെന്നുമാണ് സരിത്തിന്റെ മൊഴി. സ്വപ്ന ഇതു ശരിവച്ചിട്ടുണ്ട്. എന്നാൽ തെളിവു ശേഖരണത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ. ഇതിന് വേണ്ടിയാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

പേട്ടയിലെ ഫ്ളാറ്റ് ലണ്ടനിലുള്ള മലയാളി ദമ്പതികളുടേതാണ്. പണം കൈമാറിയെന്നു പറയുന്ന കാലത്ത് ആരാണിത് ഉപയോഗിച്ചിരുന്നതെന്നു കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. റിവേഴ്‌സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സാഹചര്യത്തിൽ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡിയും ചോദ്യം ചെയ്തിരുന്നു. സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ വീണ്ടെടുത്തുവെന്ന വാർത്തയും സജീവ ചർച്ചയായിരുന്നു.

ദുബായിലെ ഭരണക്രമം പഠിക്കാൻ കോൺസുലേറ്റിന്റെ ചെലവിൽ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയിൽ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്കു ലഭിച്ചു. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്‌സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തൽ. അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യു.എ.ഇയിലേക്കു കടത്തി. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.

ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുള്ള വിവരവും കിട്ടിയെന്നാണ് റിപ്പോർട്ട്.. പൊലീസുമായി ബന്ധപ്പെട്ട വൻ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിലാണ്. രണ്ടു പേർക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവർക്കായി കള്ളപ്പണ ഇടപാട് നടത്തിയതുംപരിശോധിക്കും. അങ്ങനെ സ്വർണ്ണ കടത്ത് അന്വേഷണം എല്ലാ അർത്ഥത്തിലും വിവിഐപികളിലേക്ക് എത്തുകയാണ്.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടൻ നൽകും.സ്വപ്ന സുരേഷിന്റെ നിർണായക രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ സ്വപ്നയ്ക്കും, സരിത്തിനും കൈമാറിയെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സ്പീക്കറിൽ നിന്ന് മൊഴി എടുക്കുന്നത്.

തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായും സരിതുമായും സ്പീക്കർ ശ്രിരാമകൃഷ്ണന് ബന്ധമുള്ളതായി തുടക്കം മുതൽ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, സർക്കാരും ഒറ്റക്കെട്ടായി ഈ ആരോപണങ്ങളെ തള്ളുകയായിരുന്നു.